നടിയെ ആക്രമിച്ച കേസ്; വിചാരണ ഈ മാസം 21 ന് പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 21 ന് പുനരാരംഭിക്കും.ഇതിനു മുന്നോടിയായി സാക്ഷികള്‍ക്ക് നോട്ടീസയക്കും. കൊച്ചി എന്‍ ഐ എ കോടതിയുടേതാണ് ഉത്തരവ്. അതേസമയം എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഉള്‍പ്പടെ 15ന് പരിഗണിക്കും.

പത്ത് മാസമായി മുടങ്ങിക്കിടന്ന വിചാരണയാണ് ഈ മാസം 21ന് പുനരാരംഭിക്കുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ക‍ഴിഞ്ഞ മാര്‍ച്ചില്‍ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചത്. പിന്നീട് കോടതി നടപടികള്‍ പുനരാരംഭിച്ചെങ്കിലും വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചു.

ഇതോടെ വിചാരണ വീണ്ടും തടസ്സപ്പെട്ടു.വിചാരണക്കോടതി മാറേണ്ടതില്ലന്ന് ഹൈക്കോടതിവിധിച്ചതോടെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജിവെച്ചു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുംവരെ വിചാരണ മാറ്റിവെക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ പുതിയ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ച അഡ്വക്കറ്റ് വി എന്‍ അനില്‍കുമാര്‍ ഇക്ക‍ഴിഞ്ഞ എട്ടിന് കോടതിയില്‍ ഹാജരായി.

കേസ് ഇന്ന് വീണ്ടും പരിഗണിച്ച കോടതി വിചാരണ ഈ മാസം 21 ന് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.116 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇനി വിസ്തരിക്കുക.മാര്‍ച്ച് 17നകം വിസ്താരം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം.

മാപ്പുസാക്ഷിയായ വിപിന്‍ലാല്‍,കാവ്യാ മാധവന്‍,നാദിര്‍ഷ ഉള്‍പ്പടെയുള്ളവരെയാണ് വിസ്തരിക്കുക.അതേ സമയം ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഈ മാസം 15ന് കോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News