മീശമാധവന്‌റെ കഥ ലാൽ ജോസിന് കിട്ടിയത് ചായക്കടയിൽ നിന്ന്: ശ്രീനിവാസന്‍

ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ ഇറങ്ങിയ മീശമാധവന്‍ മലയാള സിനിമയില്‍ ട്രെൻഡ് ആയി മാറിയ സിനിമകളില്‍ ഒന്നാണ്. മാധവന്‍ എന്ന കളളന്റെ വേഷത്തില്‍ ദിലീപ് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കള്ളനെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു.

കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലൂടെ നടന്‍ ശ്രീനിവാസൻ ഈ ചിത്രത്തെ കുറിച്ച് മനസുതുറന്നത് ഇപ്പോൾ വൈറൽ ആണ്.

മീശമാധവന്‍ പോലൊരു സിനിമയുടെ വിജയം കണ്ടപ്പോള്‍ അത്തരമൊരു കഥ സിനിമായാക്കാന്‍ താനും ആഗ്രഹിച്ചിരുന്നുവെന്നാണ് ശ്രീനിവാസൻ പറയുന്നത് . “ഞാന്‍ അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മീശമാധവന്‌റെ കഥ നിലമ്പൂരിലുളള ഒരു ചായക്കടയില്‍ നിന്ന് സംവിധായകന്‍ ലാല്‍ജോസും അതിന്റെ നിര്‍മ്മാതാക്കളും ചായകുടിച്ചുകൊണ്ടിരിക്കുമ്പോള്‍ കിട്ടിയതാണെന്ന് ആണ്. അവിടെ നിന്ന് നാട്ടുകാര്‍ ആരോ പറഞ്ഞിട്ടാണ് അത്രെ, ഒരു കളളന്‌റെ കഥ പറഞ്ഞപ്പോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ട് ആണത്രേ മീശമാധവന്‌റെ കഥയുണ്ടായത്.

ഈ സംഭവം അറിഞ്ഞപ്പോ ഞാന്‍ നിലമ്പൂരിലേക്ക് വിട്ടു. ചായക്കടയിലേക്ക്. കഥ ഒന്നുമാത്രം അല്ലല്ലോ, പിന്നെയും കഥകളുണ്ടാവുമല്ലോ. അപ്പോ എന്നെ ആളുകള്‍ തിരിച്ചറിയുമെന്നത് കൊണ്ട് ഞാന്‍ വേഷം മാറിയിട്ടൊക്കെ ആണ് പോയത്. ഒരു വിധത്തിലും എന്നെ തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്. ഞാന്‍ അവിടെ നിന്ന് കൊറേ ചായ കുടിച്ചു. പക്ഷേ ആളുകളൊന്നും സംസാരിക്കുന്നില്ല. ഒരു മൂന്നാല് ദിവസം ഞാന്‍ ചായകുടിയോട് ചായകുടി അവിടെ. പിന്നെ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അപരിചിതരെ കണ്ടാല് ആ ചായക്കടയില്‍ നിന്ന് ആരും ഒന്നും മിണ്ടാറില്ലത്രെ.

മിണ്ടിയാലത് പോയി സിനിമയാക്കി കളയും. ഇപ്പോ മീശമാധവന്‌റെ കഥയ്‌ക്കെന്ന് പറഞ്ഞ് ആളുകള്‍ ഇവിടെ നിന്ന് കൊണ്ടുപോയിട്ട് എന്തെങ്കിലും ഒന്ന് തരണ്ടെ. അത് കൊടുത്തില്ല. അങ്ങനെ അവരിപ്പോ അപരിചിതരെ കണ്ടാല് മിണ്ടാറെ ഇല്ല. അങ്ങനെ നാല് ദിവസം വേസ്റ്റ് ആയി ഞാന്‍ വെറുതെ അവിടെ നിന്നും തിരിച്ചുവന്നു. നോക്കട്ടെ ഇനി ഏതെങ്കിലും ചായക്കടയില്‍ നിന്നും എന്തെങ്കിലും കഥ കിട്ടിയാല് ഞാന്‍ മീശമാധവന്‍ പോലെ വേറൊരു കഥയുണ്ടാക്കി വരാം” .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here