വയനാട് കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കർണാടക ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി.
അതിർത്തിമേഖലയിലെ പാറകവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും കടുവയെ പിടികൂടാനായില്ല.
ഇതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു.കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വകുപ്പ് വാച്ചർ വിജേഷിനെ ശസ്ത്രക്രിയ്യക്കായി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ നാട്ടുകാർ കണ്ടത്. സമീപത്തെ വയലിലേക്ക് മാറിയതോടെ വനപാലകർ ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ നടത്തി. ഈ പ്രദേശത്ത് തന്നെ കണ്ടെത്തിയ കടുവയെ മയക്കുവെടിവെക്കാൻ തീരുമാനിച്ചു.
എന്നാൽ മയക്കുവെടി വെച്ചെങ്കിലും കടുവ വീണില്ല.കടുവയെ പിന്തുടരുന്നതിനിടെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർക്ക് പരിക്കേൽക്കുകയും ചെയ്തു.കയ്യിൽ ഗുരുതരപരുക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുവയെ വീണ്ടും മയക്കു വെടി വെക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.കടുവ ബന്ദിപ്പൂർ വനമേഖലയിലേക്ക് നീങ്ങിയതോടെ വനപാലകർ പിന്തുടർന്ന് ഓടിപ്പിച്ചാണ് അതിർത്തിയിലെ പുഴ കടത്തിയത്. ഒരാഴ്ച്ചക്കാലം പ്രദേശത്ത് ഭീഷണിയായ കടുവയെ പിടികൂടാൻ സാധിക്കാത്തത് വീണ്ടും ആശങ്കയിലാക്കുകയാണ് അതിർത്തി ഗ്രാമങ്ങളെ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here