കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ നാളെയെത്തും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍ എത്തും. കേരളത്തിന് 4,33,500 ഡോസ് വാക്‌സിനുകളാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുക.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണ് സംസ്ഥാനത്തെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക.
തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസ് വാക്‌സിനുകളും എത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശ്ശേരിയിലും വൈകീട്ട് ആറു മണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗമാകും വാക്സിന്‍ എത്തുക. തുടർന്നാകും സംഭരണ കേന്ദ്രത്തിലെക്ക് മാറ്റുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും.
നെടുമ്പാശ്ശേരിയിലെത്തുന്ന വാക്സിന്‍ റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കും. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയിലെക്ക് വിതരണം ചെയ്യും. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരും. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here