വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ കേരള
ഇൻഫ്രാസ്‌ട്രെക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)ന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കാനാണ് കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഒമ്പത് മെഗാ വ്യവസായ ക്ലസറ്ററുകളാണ് കൊച്ചി ബംഗലുരു വ്യവസായ ഇടനാഴിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഭക്ഷ്യ വ്യവസായം, ലഘു എൻജിനീയറിങ് വ്യവസായം, രത്‌ന-ആഭരണ ക്ലസ്റ്ററുകൾ, പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ഖരമാലിന്യ റീസൈക്ലിങ്, ഓയിൽ ആൻഡ് ഗ്യാസ്, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിങ്ങനെ 9 ക്ലസ്റ്ററുകളാണ് ഉൾപ്പെടുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി-പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ പ്രധാന മാനുഫാക്ചറിങ് ഹബ് ആയി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതി വഴി ഉണ്ടാവുക.
കണ്ണൂർ,പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാനസൗകര്യങ്ങളുടെ വികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. കെബിഐസിയുടെ പദ്ധതിക്കായി പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമായി 292.89 ഏക്കർ ഏറ്റെടുക്കുന്നതിനായി 346 കോടി രൂപ കിഫ്ബി കൈമാറി. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ തന്നെ ഒഴലപ്പതി, പുതുശേരി എന്നിവിടങ്ങളിൽ 1038 കോടി രൂപ ചെലവിൽ 1351 ഏക്കർ ഭൂമി കൂടി കെബിഐസി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനും കിഫ്ബി അനുമതി നൽകി കഴിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here