കോവിൻ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സംസ്ഥാനത്തെ മുഴുവൻ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിൻ ആപ്ലിക്കേഷൻ പകൽ മുഴുവൻ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും പല കേന്ദ്രങ്ങളിലും കുത്തിവയ്പ്പ് പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്തുവെന്നാണ് വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനത്തിലെ അനുഭവം പങ്കു വച്ച് അധികൃതർ പറഞ്ഞത്. സെന്ററിന്റെ അപ്ലിക്കേഷനുമായുള്ള പ്രശ്‌നങ്ങൾക്കിടയിൽ തിങ്കളാഴ്ച വരെ മഹാരാഷ്ട്രയിൽ കുത്തിവയ്പ്പുകൾ നിർത്തി വയ്ക്കുവാൻ തീരുമാനിച്ചു.
പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് വാക്സിനേഷനുകൾ നിർത്തി വയ്ക്കുവാൻ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞു.
വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങളിൽ കാര്യമായ മടിയുണ്ടെന്നും, എണ്ണത്തിൽ കുറവാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വാക്‌സിനേഷൻ വിജയകരമാണെന്നും വാക്‌സിനു ശേഷമുള്ള പാർശ്വഫലങ്ങൾ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കോവിൻ ആപ്പ് ഉൾപ്പെടുന്ന സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് വാക്‌സിനേഷൻ പ്രക്രിയയെ മന്ദഗതിയിലാക്കിയതെന്നും ഇവർ പറഞ്ഞു.
വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിവസം തന്നെ മഹാരാഷ്ട്രയിൽ കോവിഡ് -19 വാക്സിൻ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്ന മുൻനിര തൊഴിലാളികളിൽ 65 ശതമാനം പേർക്കും കുത്തിവയ്പ് നൽകിയതായി റിപ്പോർട്ട് ചെയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here