അഭയക്കേസ്; അപ്പീലുമായി ഫാ.തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍

അഭയക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ അപ്പീലുമായി ഹൈക്കോടതിയില്‍. സിബിഐ കോടതിയുടെ വിചാരണയും ശിക്ഷയും നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അടയ്ക്കാ രാജുവിന്‍റെ മൊ‍ഴി വിശ്വസനീയമല്ലെന്നും തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തെറ്റായ നിഗമനത്തില്‍ എത്തിയതെന്നുമാണ് ആരോപണം.

ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ള വിധിയല്ല വിചാരണക്കോടതിയുടേതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ, ആത്മഹത്യയാണോയെന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് ഇപ്പോ‍ഴും ക‍ഴിഞ്ഞിട്ടില്ല. അഭയയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മറ്റൊരു ഡോക്ടറുടെ റിപ്പോർട്ടിൽ കോടാലി കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചെന്ന സാധ്യത പിന്നീട് തളളിക്കളഞ്ഞിരുന്നു. ബോധമില്ലാതെ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണന്നും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലന്നുമാണ് മെഡിക്കൽ സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് അപ്പീലില്‍ ആരോപിക്കുന്നു. കേസിലെ പ്രധാന സാക്ഷിയായി സിബിഐ കണ്ടെത്തിയ അടയ്ക്ക രാജുവിന്‍റെ മൊ‍ഴികള്‍ വിശ്വസനീയമല്ലെന്നും ഫാ.തോമസ് കോട്ടൂര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഫാദർ കോട്ടൂർ അപ്പീൽ സമർപ്പിച്ചത്. കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫി വെള്ളിയാഴ്ച അപ്പിൽ സമർപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News