അർണാബ് ഗോസ്വാമിയുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മഹാരാഷ്ട്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് സംഭാഷണങ്ങൾ സംസ്ഥാന മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ഇതിൽ പുൽവാമ ആക്രമണവും ബാലകോട്ട് വ്യോമാക്രമണവും സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ടെലിവിഷൻ റേറ്റിംഗ് പോയിൻറ് അഴിമതി കേസിൽ മുംബൈ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമാണ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചത്.
അർണാബ് ഗോസ്വാമിയും പാർത്തോ ദാസ് ഗുപ്തയും തമ്മിലുള്ള ചാറ്റിൽ ചാനലിന് അനധികൃതമായി കിട്ടിയ നേട്ടത്തെ കുറിച്ചും മറ്റ് വാർത്താ ചാനലുകൾക്കുണ്ടായ നഷ്ടത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ബ്രോഡ്കാസ്റ്ററിന്റെ കൃത്രിമം നടത്തിയ ഡാറ്റ നീക്കം ചെയ്യണമെന്നും തുടക്കം മുതൽ എല്ലാ ന്യൂസ് ചാനലുകളുടെയും റാങ്കിംഗിന്റെ യഥാർത്ഥ സ്ഥാനം പുനഃസ്ഥാപിക്കണമെന്നും ദേശീയ ബ്രോഡ്കാസ്റ്റർ അസോസിയേഷൻ തിങ്കളാഴ്ച ആവശ്യപ്പെട്ടു.
സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനുള്ള അനുമതി, വിവര,പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് സന്ദേശങ്ങൾ കൈമാറിയതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ എൻബിഎ ഉന്നയിച്ച നിരവധി ആരോപണങ്ങളെ ഇത് സ്ഥിരീകരിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here