ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ അമരത്തേക്ക് ഇന്ന് പുതിയ അധിപര്‍ കാലെടുത്തുവെക്കുകയാണ്.. സ്ഥാനാരോപണത്തിന് മുന്നേ ചരിത്രത്തിലൂടെ നടന്ന് കയറി ചരിത്രമാകുന്നവര്‍. ജോസഫ് റോബിനെറ്റ്. ബൈഡനെന്ന ജോ ബൈഡന്റെ ആവശേജ്ജ്വല വിജയത്തിന് ഒപ്പത്തിനൊപ്പമോ, അതിലധികമോ ലോക ശ്രദ്ധ പിടിച്ച് പറ്റിയത്
വൈസ് പ്രസിഡന്റ് കമലാ ദേവി ഹാരിസ് ആണ്.. ആഗ്രഹത്തോടെ സ്വപ്നം കാണണമെന്ന് അമേരിക്കയെ പഠിപ്പിച്ചവള്‍.. ക്യാപിറ്റോള്‍ ഹില്ലിലെ ഹാളില്‍ നിന്നും കമല ഹാരിസ് വൈറ്റ് ഹൗസിലെ പടികള്‍ ചവിട്ടുമ്പോള്‍ തിരുത്തുന്നത് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ പാരമ്പര്യമാണ്..
വര്‍ഷത്തെ ചരിത്രത്തെ ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ് പുതിയ അമേരിക്കക്ക് തുടക്കം കുറിക്കാന്‍ പോന്നവള്‍.. ലോകത്തിന്റെ തന്നെ അധിപനായി സ്വയം അവരോധിക്കുന്ന അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്.. കമലക്ക് മുന്നേ രണ്ട് പേര്‍ ഇതിനകം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും ഇത് ആദ്യമായി നറുക്ക് വീഴുന്നതും അമേരിക്ക ചേര്‍ത്ത് നിര്‍ത്തിയതും
കമലയെയാണ്.. കറുത്ത വര്‍ഗക്കാരിയായ, ഇന്ത്യന്‍ വംശജയായ ,56 കാരിയെ.. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജയല്ലാത്ത ആദ്യ വ്യക്തി.. തീവ്ര കമ്മ്യൂണിസ്റ്റ്കാരിയെന്ന് ട്രംപ് മുദ്ര കുത്തിയ കമല നര്‍മ്മത്തില്‍ കലര്‍ന്നതും സ്‌നേഹത്തില്‍ ചാലിച്ചതുമായ സന്ദര്‍ഭോജിതമായ സംസാരത്തിലൂടെ അമേരിക്കക്കാരുടെ ഹൃദയത്തില്‍ ഇടം
നേടുകയായിരുന്നു. 1964 ല്‍ കാലിഫോര്‍ണിയയിലെ ഓക് ലന്റില്‍ ജമൈക്കകാരാനായ ഡൊണാള്‍ഡ് ഹാരിസിന്റെയും അവിഭക്ത ഇന്ത്യയിലെ തമിഴ്‌നാട്ടുകാരിയായ ശ്യാമള ഗോപാലന്റെയും മകളായാണ് ജനനം. കമല ദേവിയുടെ നേട്ടത്തില്‍ ഇന്ത്യക്കാര്‍ ഊറ്റം കൊള്ളുന്നതും ശ്യാമളയിലൂടെയാണ്. യുഎസിന്റെ അമരത്തെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയായ കമലയുടെ വിദ്യാഭ്യാസ
കാലഘട്ടവും വര്‍ണവിവേചനത്തിന്റെ കൈപ്പ് രുചിച്ചായിരുന്നു. 95 ശതമാനാവും വെളുത്ത വര്‍ഗക്കാര്‍ മാത്രം പഠിക്കുന്ന ഓക്‌സ് നോര്‍ത്തേണ്‍ ബാര്‍ക്കിലിയിലെ, തൗസന്റ് ഓക്‌സ് എലിമെന്ററി വിദ്യാലയത്തിലെ പ്രാരംഭ നാളുകള്‍ തന്നെയാകണം ആ പെണ്‍കുട്ടിയെ വര്‍ണ വിവേചനത്തിനെതിരെ നിലകൊള്ളാന്‍ പ്രാപ്തയാക്കിയത്. അമ്മ ശ്യാമള മക്ഗില്‍ യുണിവേഴ്‌സിറ്റിയില്‍ അധ്യാപികയായി
ചുമതലയേറ്റതോടെ കമലയുടെ വിദ്യാഭ്യാസവും അതിനോട് ചുറ്റിപറ്റിയായിരുന്നു. ഫ്രഞ്ച് സംസാര ഭാഷയായുള്ള എഫ്എസിഇ സ്‌കൂളില്‍ പ്രൈമറിയും, വെസ്റ്റ് മൗണ്ട് ഹൈസ്‌കുളില്‍ ഹൈസ്‌കുള്‍ പഠനവും പൂര്‍ത്തിയാക്കി. ഹോവാര്‍ഡ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് പോളിറ്റിക്കല്‍ സയന്‍സ് ആന്റ് എക്കണോമിക്‌സില്‍ ഗ്രാഡുവേഷന്‍. നിയമവിദ്യാഭ്യാസം നേടാനുള്ള കാലിഫോര്‍ണിയ
യുണിവേഴ്‌സിറ്റിയുടെ പ്രത്യേക പ്രോഗ്രാം വഴി ഹേസ്റ്റിംഗ്‌സ് കോളേജ് ഓഫ് ലോയില്‍ ചേര്‍ന്നു. തുടര്‍ന്ന് ബ്ലാക്ക് ലോ സ്റ്റുഡന്റ്‌സിന്റെ പ്രസിഡന്റാവുകയും പിന്നീട് 1989ല്‍ ജൂറിസ് ഡോക്ടറായി ബിരുദവും നേടി.നിയമ വഴികളിലൂടെയാണ് കമലയുടെ രാഷ്ട്രീയ പ്രവേശനം. . ഓക് ലാന്‍ഡില്‍ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായാണ് കമലയെന്ന പൊതുപ്രവര്‍ത്തകയുടെ തുടക്കം.
2003 മുതല്‍ 2011 വരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി. 2011-2017 കാലഘട്ടത്തില്‍ കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി അധികാരമേല്‍ക്കുമ്പോള്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിയുമായി കമല. പിന്നീട് കാലിഫോര്‍ണിയ സ്റ്റേറ്റില്‍ നിന്ന് സെനറ്റിലേക്ക്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമല തന്നെ..
സെനറ്റിലെത്തിയ ശേഷം ഇന്റലിജന്‍സ് കമ്മിറ്റിയിലേക്കും ജുഡീഷ്യറി കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ട കമലയുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ട്രംപ് ഭരണകേന്ദ്രം വിഷമിച്ചു. ലിബറല്‍സിന്റെ ഇടയില്‍ കമലക്ക് ഇത് ജനപ്രീതി നേടി കൊടുത്തതും ഇത് തന്നെയാണ്.
ഡെമോക്രാറ്റിക് പ്രൈമറി ഇലക്ഷനില്‍ പങ്കെടുത്ത കമല ഹാരിസ് പിന്നീട് ഫണ്ട് ദൗര്‍ബല്യം മൂലം പിന്മാറുകയായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്ത ജോ ബൈഡന്‍ ആഗസ്റ്റ് 11 ന് കമലാ ഹാരിസിനെ റണ്ണിങ് മേറ്റായി പ്രഖ്യാപിച്ചു. സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവകാശം, തോക്ക് നിയന്ത്രണം, പൊലീസ് നിയമങ്ങളുടെ പരിഷ്‌ക്കാരം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ശബ്ദമുയര്‍ത്തിയ കമല എന്നാല്‍ ക്രിമിനല്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ നേരിട്ടു.ഒടുവില്‍ ഇന്നലെ അമേരിക്കന്‍ സെനറ്റ് അംഗത്വം രാജിവെച്ച് അധ്യക്ഷ സ്ഥാനത്തേക്ക..
ഇന്ന് എന്റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമ്മ ശ്യാമളയെ ഓര്‍ത്ത് കമലയുടെ ആദ്യ പ്രതികരണം.. ഒരുപക്ഷേ ഈ ഓഫീസില്‍ എത്തുന്ന
ആദ്യ സ്ത്രീയാകും ഞാന്‍, പക്ഷേ അവസാനത്തേതല്ല എനിക്ക് പിന്നാലെ നിരവധി പെണ്‍കുട്ടികള്‍ ഇവിടെയെത്തെണം…
എന്ന് പറഞ്ഞുകൊണ്ട് തുടങ്ങിവെച്ച കമല ഹാരിസ് ലോകമെങ്ങുമുള്ള സ്ത്രീകളുടെ പ്രതീക്ഷ കൂടിയാണ്… പെണ്ണിന്റെത് മാത്രമല്ല
വിഭിന്ന മാനദണ്ഡങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിപ്പെട്ട പല വിഭാഗങ്ങളുടെ പ്രതീകം ..
എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണ്. 1766 ല്‍ അമേരിക്ക സ്വാതന്ത്ര്യം നേടുന്ന വേളയില്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സില്‍ തോമസ് ജെഫേര്‍സണ്‍ കുറിച്ച ഈ വാചകം രണ്ട് നൂറ്റാണ്ടിനപ്പുറം കമല ഹാരിസിലൂടെ യാഥാര്‍ത്ഥ്യമാകുകയാണ്.
സാമ്പത്തികസാമൂഹികരാഷ്ട്രീയ പരിഷ്‌ക്കാരങ്ങളാല്‍ സമ്പന്നമായ അമേരിക്കയില്‍ രണ്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു വനിതാ അധികാരത്തിലേറിയില്ലെന്ന വസ്തുത കമല ചവിട്ടികയറിയ പാതകള്‍ എത്രത്തോളം കടുപ്പമേറിയതാകുമെന്ന് വ്യക്തമാക്കുന്നത്.
ഇക്കാലമത്രയും കമല നേടിയതൊക്കെയും ലോക രാഷ്ട്രീയത്തില്‍ തന്നെ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്നതാണ്..
എഴുപത്തിയെട്ടുകാരാനായ ജോ ബൈഡന്‍ ഇനിയും ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സാധ്യത വിരളമാണ്.. അങ്ങനെയെങ്കില്‍ നാലു വര്‍ഷക്കാലം കഴിഞ്ഞാല്‍ കമല അമേരിക്കയുടെ അമരക്കാരിയെന്ന പരമോന്നത അധികാരം പൂണ്ട് പ്രസിഡന്റ് പദവിയിലെത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്… പുതിയ വിപ്ലവം രചിക്കപ്പെടുമോ എന്നും…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here