വൃദ്ധ ദമ്പതികളോട് മകന്റെ കണ്ണില്ലാത്ത ക്രൂരത; ഭക്ഷണവും വെള്ളവും കിട്ടാതെ അച്ഛന്‍ മരിച്ചു

വൃദ്ധദമ്പതികളെ സ്വന്തം മകന്‍ മാസങ്ങളോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു.. ഭക്ഷണവും വെള്ളവും കിട്ടാതെ പിതാവ് മരണത്തിന് കീഴടങ്ങി.. മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.. മുണ്ടക്കയം പഞ്ചായത്തിലെ അസംമ്പനിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

മുണ്ടക്കയം പഞ്ചായത്ത് അസം ബനിയനില്‍ തൊടിയില്‍ വീട്ടില്‍ 80 വയസ്സുള്ള പൊടിയന്‍ ആണ് നാളുകളായി ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്നത് മൂലം മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവിന്റെ ദാരുണമായ സ്ഥിതി നോക്കി നിന്ന് ഭാര്യ 76 വയസ്സുള്ള അമ്മിണിക്ക് മാനസികനില തെറ്റി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സ്വന്തം മകന്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ മാസങ്ങളായി ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നു. സ്ഥിരം മദ്യപാനിയായ ഇളയമകന്‍ റെജി സമീപവാസികളും ബന്ധുക്കളോ ഭക്ഷണവും, വെള്ളവും നല്‍കാതിരിക്കാന്‍ വീട്ടില്‍ ഒരു പട്ടിയേയും കെട്ടിയിട്ടിരുന്നു. ഇതുമൂലം ബന്ധുക്കള്‍ക്കു സമീപവാസികള്‍ക്ക് അടുത്തുപോലും വരാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു.

കഴിഞ്ഞദിവസം ആശാവര്‍ക്കര്‍ മാരും പാലിയേറ്റീവ് കെയര്‍ അംഗങ്ങളും വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ ദയനീയ സ്ഥിതി കണ്ട അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗം സിനിമോള്‍ തടത്തിലിനെ വിവരം അറിയിക്കുകയും, സിനിമോള്‍ മുണ്ടക്കയം സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

സ്‌പെഷല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ് സി എ, പുഷ്പാംഗദന്‍ എന്നിവര്‍ ഉടന്‍തന്നെ സ്ഥലത്തെത്തുകയും, മറ്റ് പോലീസ് ഉദോഗസ്ഥരെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കെ പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റ് രേഘ ദാസ്, എന്നിവരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പൊടിയന്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

മാനസികനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിഭാഗത്തിലേക്ക് മാറ്റി. പൊടിയന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇളയ മകന്‍ റെജിയുടെ ഒപ്പമായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്.

അമ്മിണി കൂലിപ്പണി ചെയ്താണ് വീട്ടിലെ നിത്യ ചെലവ് നടത്തിവന്നിരുന്നത്. പ്രായാധിക്യം മൂലം അമ്മിയ്ക്കും പൊടിയനും മറ്റ് ജോലികള്‍ ചെയ്യാനാകാതെ വന്നതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്. ആരോഗ്യ മോശമായ ഇരുവരെയും ഇളയമകന്‍ റെജി വീടിനുള്ളില്‍ പൂട്ടി ഇടുകയായിരുന്നു. സ്ഥിരം മദ്യപാനിയായ റെജിയും, മരുമകള്‍ ജാന്‍സിയും പണിക്ക് പോകും.

വീട്ടിനുള്ളില്‍ പട്ടിയെ കെട്ടിയിട്ടിരിക്കുന്നതുമൂലം മറ്റാര്‍ക്കും ഇങ്ങോട്ട് അടുക്കാനും സാധിക്കുമായിരുന്നില്ല. മലമൂത്രവിസര്‍ജനം വരെ ഈ വൃദ്ധദമ്പതികള്‍ മുറിയിലായിരുന്നു നടത്തിയിരുന്നത്. മൂന്നുനാലു ദിവസം പഴക്കമുള്ള ഭക്ഷണങ്ങള്‍ ആയിരുന്നു ഇവര്‍ക്ക് കഴിക്കുവാന്‍ നല്‍കിയിരുന്നത്.

സമീപവാസികളെ ആരെയും വീട്ടിലേക്ക് അടുപ്പിക്കാത്ത മൂലം വിവരം പുറത്ത് അറിഞ്ഞതുമില്ല. മാസങ്ങളായുള്ള പട്ടിണിമൂലം പൊടിയന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News