ഇടുക്കി- മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് ഭക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ ആറ് വയസുള്ള പുലിയുടെ തോലുൾപ്പെടെ വനപാലകർ കണ്ടെടുത്തു.
അടിമാലി _ മാങ്കുളത്താണ് വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിയെ വേട്ടയാടി കൊന്നു ഭക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം മുനിപ്പാറ സ്വദേശികളായ പുള്ളികുട്ടിയിൽ പി കെ വിനോദ്, വി പി കുര്യാക്കോസ്, സി എസ് ബിനു, സലിൻ, വിൻസെന്റ് എന്നിവരെയാണ് മുനിപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ വിനോദ് സ്വന്തം കൃഷിയിടത്തിൽ കെണി ഒരുക്കി പുള്ളിപ്പുലിയെ പിടികൂടുകയായിരുന്നു. 50 കിലോയിലധികം വരുന്ന ആൺ പുലിയെ കൊന്ന് പാകംചെയ്യാൻ മറ്റു പ്രതികളുടെ സഹായം തേടി. പുലിയുടെ തോലും,നഖവും, പല്ലും വിൽപ്പനയ്ക്കായി മാറ്റിയതിനുശേഷം ഇറച്ചി പാകം ചെയ്ത് ഭക്ഷിച്ചു.
വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. പരിശോധനയിൽ തോൽ, പല്ല് , നഖം തുടങ്ങിയവയും പാകം ചെയ്ത മാംസവും പിടിച്ചെടുത്തു. മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതികളെ പിടികൂടിയത്.
അജയഘോഷ്,ദിലീപ് ഖാൻ, അബ്ബാസ്, ജോമോൻ, അഖിൽ, ആൽവിൻ എന്നിവരും വനപാലക സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here