ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്; വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

വ്യക്തി അധിക്ഷേപത്തിന് വ‍ഴിമാറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. ഗുലാം നബി ആസാദ് ആരും തിരിച്ചറിയാത്ത നേതാവെന്ന് അശോക് ഗെഹ്ലോട്ട്.

മരാദ്യകെട്ട് പെരുമാറാന്‍ അശോക് ഗെഹ്ലോട്ടിന് അവകാശമില്ലെന്ന് ആനന്ദ് ശര്‍മ്മ തിരിച്ചടിച്ചു. തര്‍ക്കം രൂക്ഷമായതോടെ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശിക്കേണ്ടി വന്നു.

അധ്യക്ഷ തെരഞ്ഞടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. പാര്‍ട്ടി അധ്യക്ഷന്‍, പ്രവര്‍ത്തക സമിതി, തെരഞ്ഞെടുപ്പ് സമിതികളിലേക്ക് ഉടന്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ഗാന്ധി കുടംബത്തിനെതിരായ നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു. ഇതില്‍ പ്രമുഖന്‍ ഗുലാം നബി ആസാദായിരുന്നു.

ആസാദിന്‍റെ ആവശ്യത്തിന് വ്യക്തി അധിക്ഷേപം കൊണ്ടായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മറുപടി നല്‍കിയതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിങ്ങള്‍ ആരും തിരിച്ചറിയാത്ത നേതാവാണ്. എന്താണ് നിങ്ങളുടെ വ്യക്തിത്വമെന്നായിരുന്നു അശോക് ഗെഹ്ലോട്ട് ഗുലാം നബിയോട് ചോദിച്ചത്.

തൊട്ട് പിന്നാലെ മരാദ്യയില്ലാതെ പെരുമാറാന്‍ ഗെഹ്ലോട്ടിന് അവകാശമില്ലെന്ന് വിമത സംഘത്തിലെ ആനന്ദ് ശര്‍മ്മ തിരിച്ചടിച്ചു. വാക്കേറ്റം പരിധി വിട്ടതോടെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോശം വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കി. എകെ ആന്‍റണി, അംബികാ സോണി അടക്കമുള്ള നേതാക്കള്‍ കുടുംബ വാഴ്ചാ സംഘത്തിന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നേതൃത്വം നല്‍കി.

പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ സ്ഥാന ചലനമുണ്ടാകുമെന്ന ഭയം മൂലം തെരഞ്ഞെടുപ്പ് മെല്ലെ മതിയെന്ന നിലപാടിലായിരുന്നു ആന്‍റണി അടക്കമുള്ളവര്‍. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളെ വ്യക്തി അധിക്ഷേപം കൊണ്ട് നേരിടുന്ന അശോക് ഗെഹ്ലോട്ടാണ് സംസ്ഥാന കോണ്‍ഗ്രസിന്‍റെ പ്രശ്ന പരിഹാരത്തിന് കേരളത്തിലെത്തിയതെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here