
വാളയാറില്‍ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അനുമതി നൽകിയത്. ജഡ്‌ജി എസ് മുരളീകൃഷ്‌ണയാണ് അനുമതിസ നല്‍കിയത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണ അപേക്ഷ പാലക്കാട് പോക്‌സോ കോടതിയിൽ നൽകിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പി എ എസ് രാജു 20നാണ് തുടരന്വേഷണ അപേക്ഷ സമർപ്പിച്ചത്.
കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാറും പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച് കീഴ്‌കോടതി വിധി റദ്ദാക്കിതയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വിചാരണക്കോടതിയിൽ നൽകിയ അപേക്ഷ പരിഗണിച്ച കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള 2 പേരുടെ കസ്റ്റഡി കാലാവധി വെളളിയാഴ്‌ച ഫെബ്രുവരി അഞ്ചുവരെ നീട്ടിയിരുന്നു. വാളയാർ പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി വി മധു (30), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു (46) എന്നിവരുടെ കസ്‌റ്റഡിയാണ് നീട്ടിയത്.
എം മധുവിന് (കുട്ടിമധു–27) ഹൈക്കോടതി ജാമ്യം നിലവിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here