തിരക്കഥാകൃത്തും സംവിധായകനുമായ പി.പത്മരാജൻ മൺമറഞ്ഞിട്ട് 29 വർഷം പിന്നിടുന്നു . 1991 ജനുവരി 24നു പദ്മരാജൻ എന്ന അതുല്യ പ്രതിഭ ഈ ലോകത്തോട് വിട പറഞ്ഞതാണ് ജനുവരിയുടെ നഷ്ടമായി ഇന്നും ഒരു മായാത്ത മുറിപ്പാടായി ഉള്ളില്‍ ശേഷിക്കുന്നത് .
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പദ്മരാജൻ ജനിച്ചത്. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഏത്തുകയും 1991 ഞാൻ ഗന്ധർവൻ എന്ന അവസാന സിനിമ വരെ മലയാളികള്‍ക്ക് മനസിലിട്ട് താലോലിക്കാന്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു .
പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്. “ഭാരതനുമായുള്ള സൌഹൃതത്തില്‍ ഒരുപാട് നല്ല ചിത്രങ്ങള്‍ വിരിഞ്ഞു.
ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും , വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
മഴയും പ്രകൃതിയും ഒക്കെ പത്മരാജന്‍റെ കഥാപാത്രങ്ങള്‍ ആയിരുന്നു …..നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ… തൂവാനത്തുമ്പികൾ..മൂന്നാം പക്കം……അങ്ങനെ പത്മരാജന്‍ ചിത്രങ്ങള്‍ ഒക്കെ തന്നെ പുതു തലമുറ വരെ നെഞ്ചിലേറ്റിയവയാണ് ….”മഴയില്‍ നനഞു നില്‍ക്കുന്ന ക്ലാരയെയും ….രതിചേച്ചിയെയും പോലെ യുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച് മലയാളികളുടെ അന്നുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ മാറ്റി ലൈംഗികതയെ അശ്ലീലമല്ലാതാക്കി മലയാളത്തിന് നല്‍കി …അത് ഒരു പുതിയ തുടക്കം ആയിരുന്നു …പത്മരാജന്‍റെ സിനിമകള്‍ വൈവിധ്യം കൊണ്ട് വെത്യസ്ഥമായിരുന്നു …..”ഒരു പത്മരാജന്‍ ടച്ച് ” എന്ന് മലയാളികള്‍ പറഞ്ഞു നടന്ന വ്യത്യസ്തമായ സിനിമകള്‍ ….സിനിമ സംവിധായകന്‍ തിരക്കഥകൃത്ത് എന്നതിലുപരി ഒരു നല്ല എഴുത്തുകാരനുമായിരുന്നു പത്മരാജന്‍ ..ചെറുകഥ/ കഥാ സമാഹാരം/ നോവലെറ്റുകൾ/ നോവലുകൾ/ തിരക്കഥകൾ അങ്ങനെ ആ മാന്ത്രിക വിരലുകള്‍ ചലിക്കാത്ത അക്ഷര ലോകം ഇല്ല എന്ന് തന്നെ പറയാം.
നന്മകളുടെ സൂര്യൻ,കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നക്ഷത്രങ്ങളെ കാവൽ ,പ്രതിമയും രാജകുമാരിയും,ഋതുഭേദങ്ങളുടെ പാരിതോഷികം ഇവയൊക്കെ പത്മരാജന്‍റെ മഹത്തായ സൃഷ്ടികള്‍ ആണ് ….
മലയാളിക്ക് കാൽപ്പനികതയുടേയും ഫാൻ്റസിയുടെയും വാതിൽ തുറന്നു കൊടുത്ത സംവിധായകനാണ് പത്മരാജൻ. പത്മരാജൻ ചിത്രങ്ങൾ കാലത്തെ അതിജീവിക്കുന്നത് അതിശയകരമായാണ്. പത്മരാജനെന്ന പ്രതിഭ മലയാളത്തിന് നൽകിയ സംഭാവനകൾ ഏതൊരു സിനിമമോഹിയുടേയും സ്വപ്നമാണ്.
നിരവധി കഴിവുള്ള പുതുമുഖ കലാകാരൻമാർ അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലൂടെ ഇൻഡസ്ട്രിയിൽ തിളങ്ങി. അതിൽ ഒരാളാണ് ജയറാം . 1988ൽ ഇറങ്ങിയ പദ്മരാജന്റെ ‘അപരൻ’ എന്ന ചിത്രത്തിലാണ് ജയറാം ആദ്യമായി അഭിനയിച്ച ചിത്രം.
മികച്ച സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും അപരൻ കരസ്ഥമാക്കി. പത്മരാജൻ സിനിമകളിൽ മരണത്തിന് പ്രത്യേക സ്ഥാനമുണ്ട്. മരണം പത്മരാജനെ പ്രലോഭിപ്പിക്കുകയും വിഹ്വലപ്പെടുത്തുകയും ചെയ്‌തിരുന്നു.
മരണം എന്ന വിഷയത്തോട് ഒരുതരം ഭയം കലർന്ന ആസക്തിയുണ്ടായിരുന്ന ഒരാളാണ് അദ്ദേഹം. പത്മരാജൻ എഴുതിയ ചില കഥകളിലും സിനിമകളിലും മരണം കരിമ്പടം പുതച്ച ഒരു കഥാപാത്രമായി എവിടെയെങ്കിലുമുണ്ടായിരുന്നു.
സ്വന്തം സഹോദരങ്ങൾ വളരെ ചെറിയ പ്രായത്തിൽ തന്നെ നഷ്ടപ്പെട്ടത് കൺമുന്നിൽ കാണേണ്ടി വന്നയാളാണ് അദ്ദേഹം. അധികമാർക്കും എഴുതാൻ താൽപര്യമില്ലാത്ത ഒരു വിഷയമാണ് മരണം. അതിനെ ഏറ്റവും കാവ്യാത്മകമായി സമീപിച്ചതിൽ ഒരാൾ പദ്മരാജൻ ആയിരുന്നു.
വന്യമായ രീതിയിൽ കഥ പറയുന്ന, തന്നിലെ വിഹ്വലതകൾ അതേ ഡിഗ്രിയിൽ, അല്ലെങ്കിൽ ഒരു നില കൂടി മുകളിൽ അവതരിപ്പിച്ചിട്ടുള്ള ബ്രില്ല്യന്റ് ആയ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് പത്മരാജൻ. ഇങ്ങനെയൊക്കെയുള്ള കഥകൾ പറഞ്ഞിട്ടുണ്ടെങ്കിലും നമ്മൾ അതൊന്നും ഓർമയിൽ സൂക്ഷിക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് തോന്നുന്നു തൂവാനത്തുമ്പികളും മുന്തിരിത്തോപ്പുകളും മാത്രം ചർച്ച ചെയ്യപ്പെടുന്നത്.ഈ അതുല്യ പ്രതിഭയുടെ ഓര്മ്മയ്ക്കു മുന്നിൽ കൈരളി ന്യൂസിന്റെ പ്രണാമം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here