രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനായിരകണക്കിന് കര്‍ഷകരും തൊഴിലാളികളുമാണ് മഹാനഗരത്തിലെത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും മഹാനഗരത്തിലെത്തിയ വാഹന റാലിക്ക് ഭീവണ്ടിയിൽ വലിയ വരവേൽപ്പ് നൽകി.
നൂറു കണക്കിന് വാഹനങ്ങളിലായി മുംബൈയിലെത്തിയ റാലിയെ വിവിധ സംഘടനാ പ്രതിനിധികളും സി പി ഐ എം, എൻ സി പി തുടങ്ങിയ പാർട്ടി പ്രവർത്തകരും ചേർന്നാണ് സ്വീകരിച്ചത്.
സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും ജനകീയ സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും രാജ്യത്തിന്റെ പരമാധികാരം അംബാനി അദാനിമാർക്ക് അടിയറ വയ്ക്കില്ലെന്നും സി പി ഐ എം സൗത്ത് താനെ താലൂക്ക് സെക്രട്ടറി പി കെ ലാലി പറഞ്ഞു.
നാസിക്കിലെ ഗോള്‍ഫ് ക്ലബ് മൈതാനത്ത് നിന്നും ശനിയാഴ്ച്ച ആരംഭിച്ച മാര്‍ച്ച് മുംബൈയിലെ ആസാദ് മൈതാനില്‍ സമാപിക്കും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റുമായ അശോക് ധാവ്‌ളെ ഉള്‍പ്പെടെയുള്ള സംയുക്ത കര്‍ഷക സമിതി നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു
നൂറിലധികം സംഘടനാ പ്രതിനിധികൾ ഇന്ന് മുംബൈയിൽ സത്യാഗ്രഹമിരിക്കുമെന്ന് അശോക് ധാവളെ പറഞ്ഞു. നാളെ നടക്കുന്ന പൊതു സമ്മേളനത്തിന് ശേഷം രാജ് ഭവനിലെത്തി ഗവർണറെ കാണും
രാജ്യവ്യപകമായി നടക്കുന്ന പ്രതിഷേധ സമരം മോഡി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് അറുതി വരുത്തുമെന്ന് അശോക് ധാവളെ കൈരളി ന്യൂസിനോട് പറഞ്ഞു.
സ്ത്രീകൾ അടക്കമുള്ള ജീവിത സായാഹ്നത്തിലെത്തിയ ആയിരക്കണക്കിന് കർഷകരാണ് അതിജീവനത്തിനായുള്ള പോരാട്ട സമരത്തിന്റെ ഭാഗമായി മൈലുകൾ താണ്ടി മുംബൈ നഗരത്തിലെത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here