മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ള കർഷകരാണ് നാസിക്കിൽ ഒത്തുകൂടി 180 കിലോമീറ്റർ സഞ്ചരിച്ചു മുംബൈയിലേക്ക് മാർച്ച് നടത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെ പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തേക്ക് ഇരച്ചു കയറുകയായിരുന്നു.
നഗരത്തിലെ നൂറോളം സംഘടനാ പ്രവർത്തകരും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആസാദ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.
അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇരുപതിനായിരത്തോളം വരുന്ന കർഷകരാണ് ചെങ്കൊടി കൈയ്യിലേന്തി കാറുകൾ, ജീപ്പുകൾ, വാനുകൾ, ട്രക്കുകൾ തുടങ്ങിയ വാഹനങ്ങളിലായി മുംബൈയിലെത്തിയത്.
എൻസിപി മേധാവി ശരദ് പവാർ, കോൺഗ്രസിൽ നിന്നുള്ള സംസ്ഥാന റവന്യൂ മന്ത്രി ബാലസാഹേബ് തോറാത്ത്, സംസ്ഥാന പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ എന്നിവരുൾപ്പെടെ എംവിഎ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്യും.
നാസിക്കിൽ നിന്ന് ശനിയാഴ്ച്ച പുറപ്പെട്ട വാഹന റാലി രാത്രി ഇഗത്പുരിയിൽ വിശ്രമിച്ച ശേഷം ഞാറയാഴ്ച്ച രാവിലെ കസറ മലയിടുക്ക് പാതയിലൂടെ മൈലുകൾ താണ്ടി കാൽനടയായാണ് നഗരതിർത്തിയിലെത്തിയത്.
ഭീവണ്ടിയിൽ വിവിധ സംഘടനകളുടെയും ഇടതുപക്ഷ പാർട്ടി പ്രവർത്തകരുടെയും സ്വീകരണം ഏറ്റു വാങ്ങിയാണ് യാത്ര തുടർന്നത്.
റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ട്രാക്ടർ റാലി നടത്തുന്നതിന് രണ്ട് ദിവസം മുമ്പാണ് നാസിക് കർഷകരുടെ റാലിക്ക് തുടക്കമായത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here