കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ 21 ജില്ലകളിൽ നിന്നുള്ള കർഷകരാണ് മുംബൈയിലേത്തി ആസാദ് മൈതാനത്ത് നടന്ന മഹാസമ്മേളനത്തിൽ പങ്കെടുത്തത്. മഹാ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു ബിജെപി ഒഴികെയുള്ള രാഷ്‌ടീയ പാർട്ടികളെല്ലാം ആസാദ് മൈതാനിയിൽ ഒത്തു കൂടി ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ചരിത്ര മുഹൂർത്തമായി.
ജനുവരി 25 തിങ്കളാഴ്ച ഉച്ചക്ക് മുംബൈയിലെ ആസാദ് മൈതാനത്ത് നടന്ന വമ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് എൻസിപി മേധാവി ശരദ് പവാർ അടക്കമുള്ള ദേശീയ നേതാക്കൾ പ്രസംഗിച്ചു.
അതിശൈത്യം വക വയ്ക്കാതെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ കഴിഞ്ഞ 60 ദിവസമായി തലസ്ഥാനത്തിന്റെ അതിർത്തിയിൽ പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രി അവരെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ? ഈ കർഷകർ പാകിസ്ഥാനിൽ നിന്നുള്ളവരാണോ?” ശരദ് പവാർ ചോദിച്ചു.
ഇത്തരമൊരു ഗവർണറെ സംസ്ഥാനം ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നാണ് മഹാരാഷ്ട്ര ഗവർണറെ കുറിച്ച് ശരദ് പവാർ പരാമർശിച്ചത്. കങ്കണയെ കാണാൻ ഗവർണർക്ക് സമയമുണ്ടെന്നും എന്നാൽ കർഷകരെ കാണാൻ സമയമില്ലാത്ത അവസ്ഥയാണെന്നും പവാർ പരിഹസിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് കർഷകരാണ് മുംബൈയിലെത്തി അതിജീവനത്തിനായുള്ള പോരാട്ട സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. മുംബൈയിലെത്തിയ കർഷകരെ കണ്ടു അവരുടെ ക്ഷേമം അന്വേഷിക്കേണ്ടത് ഗവർണറുടെ ധാർമ്മിക ഉത്തരവാദിത്തമായിരുന്നുവെന്നും ശരദ് പവാർ പറഞ്ഞു.
നഗരത്തിലെ നൂറോളം സംഘടനാ പ്രവർത്തകരും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ഒത്തുകൂടിയപ്പോൾ ആസാദ് മൈതാനം ചെങ്കടലായി. അഖിലേന്ത്യാ കിസാന്‍ സഭ ദേശീയ പ്രസിഡന്റുമായ അശോക് ധാവ്‌ളെ ഉള്‍പ്പെടെയുള്ള സംയുക്ത കര്‍ഷക സമിതി നേതാക്കളാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here