ഇതിഹാസ അത്ലറ്റ് പി ടി ഉഷയുടെ ഗുരു ഒതയോത്ത് മാധവന് നമ്പ്യാര്‍ എന്ന ഒ.എം.നമ്പ്യാര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം.
പി.ടി. ഉഷയെന്ന പയ്യോളിക്കാരിയെ, ലോകമറിയുന്ന അത്ലറ്റായി വളർത്തിയ ഗുരുവിനെത്തേടി രാജ്യത്തിന്റെ ആദരമെത്തുമ്പോള് മറവിയും പ്രായാധിക്യ അവശതകളുമായി പയ്യോളി മണിയൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു മാധവന് നമ്പ്യാര്‍.
ഇന്ത്യ കണ്ട മികച്ച ഗുരു-ശിഷ്യ ബന്ധങ്ങളിലൊന്നായാണ് പി ടി ഉഷയും പരീശീലകന് ഒ.എം.നമ്പ്യാരും കായിക ചരിത്രത്തില്‍ ശ്രദ്ധ നേടിയത്.
കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 1976 ലാണ് ഒ.എം.നമ്പ്യാര്‍ ചുമതലയേറ്റത്. സ്പോര്‍ട്സ് ഡിവിഷനിലേക്ക് തിരുവനന്തപുരത്ത് നടന്ന സെല്കഷനിടെയാണ് നമ്പ്യാര്‍ ഉഷയെ ആദ്യമായി കാണുന്നത്. വലിയ ആരോഗ്യമൊന്നുമില്ലാത്ത മെലുഞ്ഞൊരു പെണ്‍കുട്ടി. ഉഷക്ക് സെലക്ഷന് കിട്ടിയതോടെ ഇരുവരും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെത്തി.
1986-ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ ഉഷ ചരിത്രമെഴുതി. ജക്കാര്‍ത്തയില്‍ ഉഷ നേടിയത് അഞ്ച് സ്വര്‍ണമടക്കം ആറു മെഡലുകള്‍. ഇന്ത്യ അന്ന് മൊത്തം നേടയത് ഏഴ് മെഡലുകളായിരുന്നു.
ഉഷയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ വയര്‍പ്പൊഴുക്കിയ നമ്പ്യാര്‍ക്ക് എന്ത് പ്രതിഫലം നല്‍കുമെന്നായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആലോചന. അങ്ങിനെയാണ് പരിശീലകര്‍ക്കായി ദ്രോണാചാര്യ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുരു-ശിഷ്യ ബന്ധം നീണ്ടു. അങ്ങനെ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ജേതാവെന്ന നിലയില്‍ നമ്പ്യാരുടെ പേര് എഴുതിച്ചേര്‍ത്തു.
ഉഷയുടെ വിവാഹം കഴിഞ്ഞ് അമ്മയായതിനു ശേഷം പരിശീലക സ്ഥാനത്തു നിന്ന് നമ്പ്യാര്‍ പിന്മാറി. പിന്നീടൊരു ഉഷയെ കണ്ടെത്താനുള്ള നമ്പ്യാരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല.
കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു. അദ്ദേഹം ബീന അഗസ്റ്റിന്, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here