രാജ്യത്താകെ ഉയരുന്ന കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യം ഇന്ന് എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കും നിയന്ത്രണണങ്ങളുണ്ട്. എട്ട് കിലോമീറ്റര്‍ സഞ്ചരിച്ച് ചെങ്കോട്ടയിലാണ് റിപ്പബ്ലിക് ദിന റാലി അവസാനിക്കാറുണ്ടായിരുന്നത് എന്നാല്‍ ഇത്തവണ റാലി ചെങ്കോട്ടയില്‍ പ്രവേശിക്കില്ല.
മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമായിരിക്കും റിപ്പബ്ലിക് ദിന റാലി നടക്കുക. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന സൈനികരുടെ എണ്ണവും കുറച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനപരേഡിൽ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക.
രാജ്യത്തിന്‍റെ സൈനികശക്തിയും സാംസ്കാരികപാരമ്പര്യവും വിളിച്ചോതുന്നതാകും പരേഡ്. ടി-90 ടാങ്കുകൾ, സംവിജയ് ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ, സുഖോയ് 30 ഫൈറ്റർ ജെറ്റുകൾ അടക്കമുള്ളവയുടെ പ്രദർശനം പരേഡിലുണ്ടാകും. ഇന്ത്യ സ്വന്തമാക്കിയ റഫാൽ വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെയായിരിക്കും പരേഡ് സമാപിക്കുക.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിന്‍റെ പ്ലോട്ടും ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാവും. കയര്‍ വ്യവസായം പശ്ചാത്തലമാക്കി കേരളത്തനിമ വിളിച്ചോതുന്ന തരത്തിലാണ് സംസ്ഥാനം പ്ലോട്ട് ഒരുക്കിയിരിക്കുന്നത്. പരേഡ് കാണാനെത്തുന്ന പൊതുജനങ്ങളുടെ എണ്ണത്തിലും ഇത്തവണ കുറവ് വരുത്തിയിട്ടുണ്ട്.
അതിഥിയില്ലാതെയാണ് ഇത്തവണ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ബ്രിട്ടീഷ് പ്രസിഡണ്ട് ബോറിസ് ജോണ്‍സണ്‍ ആണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നത് എന്നാല്‍ ബ്രിട്ടനില്‍ കൊവിഡ് രൂക്ഷമായ പശ്ചത്തലത്തില്‍ ബോറിസ് ജോണ്‍സണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
കർഷകമാർച്ചിനോട് അനുബന്ധിച്ചും മറ്റ് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്തും കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here