ഓണ്‍ലൈന്‍ പഠനത്തിനായി ശബരിനാഥന്‍ എംഎല്‍എ അംഗനവാടിക്ക് നല്‍കിയ ടിവി തിരിച്ചെടുത്ത് അനുയായികള്‍; പകരം ടിവി നല്‍കി വികെ മധു

കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി എംഎല്‍എ ശബരിനാഥന്‍ നല്‍കിയ ടിവി ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ അനുയായികള്‍ തന്നെ വന്ന് എടുത്തുകൊണ്ടുപോയതോടെ വിദ്യാര്‍ത്ഥികളുടെ പഠനം പാതിവ‍ഴിയില്‍ മുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ ടിവി നല്‍കുന്നത് വലിയ ആഘോഷമാക്കിയതിന് പിന്നാലെ ഒരു മാസത്തിന് ശേഷം അദ്ദേഹത്തിന്‍റെ അനുയായികള്‍ തന്നെ വന്ന് ടിവി തിരികെ വാഹ്ങിയെന്നാണ് പരാതി. തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പാലക്കോണം കോളനിയിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ഓൺലൈൻ പഠനത്തിനായി എംഎല്‍എ ടിവി വാങ്ങി നല്‍കിയത്.

ഈ വിവരം ചിത്രങ്ങൾ സഹിതം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരുമാസമാകുമ്പോഴേക്കും മുൻ വാർഡ് അംഗം എൻ എസ് ഹാഷിമിൻറെ നേതൃത്വത്തിലുള്ളവർ ടിവി തിരികെയെടുത്തുകൊണ്ടുപോയെന്നാണ് ആക്ഷേപമുയർന്നത്.

ടിവി ഇല്ലാതെ കുട്ടികളുടെ പഠനം മുടങ്ങിയതോടെ ഇതോടെ അങ്കണവാടി ജീവനക്കാർ സിപിഐ എം പ്രാദേശിക നേതൃത്വത്തെ വിവരമറിയിച്ചു. തുടർന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ വി കെ മധു അങ്കണവാടിയിലേക്ക് പുതിയ ടിവി കൈമാറുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡൻറ് വി ജെ സുരേഷ്, വാർഡ് അംഗങ്ങളായ അശോകൻ, അനുതോമസ്, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം റാഷു തോട്ടുമുക്ക്, ബ്രാഞ്ച് സെക്രട്ടറി ബിനു നാഗര, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉനൈസ് തുരുത്തി എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here