പ്രവർത്തകർക്കിടയിലെ കടുത്ത എതിർപ്പും പരാജയ ഭീതിയും; ഇരിക്കൂർ മണ്ഡലത്തിൽ ഇത്തവണ കെ സി ജോസഫ് മത്സരിക്കില്ല

38 വർഷം കുത്തകയാക്കി വച്ച ഇരിക്കൂർ മണ്ഡലത്തിൽ ഇത്തവണ കെ സി ജോസഫ് മത്സരിക്കില്ല.മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിലെ കടുത്ത എതിർപ്പും പരാജയ ഭീതിയുമാണ് കെ സി ഇരിക്കൂർ വിടാൻ കാരണം.

ചങ്ങാനാശ്ശേരിയോ അല്ലെങ്കിൽ കോട്ടയം ജില്ലയിലെ മറ്റൊരു സുരക്ഷിത മണ്ഡലമോ ആണ്‌ ഇത്തവണ കെ സി ജോസഫ് ലക്ഷ്യം വയ്ക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ എട്ടാം തവണയും മത്സരിക്കാൻ ഇറങ്ങിയപ്പോൾ ഇരിക്കൂർ മണ്ഡലത്തിലെ കോണ്ഗ്രസ്സ് പ്രവർത്തകർക്ക് ഇടയിൽ നിന്ന് കടുത്ത എതിർപ്പാണ് കെ സി ക്ക് നേരിടേണ്ടി വന്നത്. സീറ്റ് മോഹിച്ച പല യുവ നേതാക്കളും കെ സി ക്ക് എതിരെ പരസ്യമായി തന്നെ രംഗത്തെത്തി.

ഹൈക്കമാൻഡ് തന്നെ കെ സി യെ മാറ്റാൻ ശ്രമം നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ ശക്തമായ പിന്തുണയിൽ കെ സി തന്നെ മത്സരിച്ച് വിജയിച്ചു.എന്നാൽ കഴിഞ്ഞ അഞ്ചു വർഷം കെ സി യെ മണ്ഡലത്തിൽ കാണാൻ തന്നെ കഴിഞ്ഞില്ല എന്ന ആക്ഷേപം ശക്തമായിരുന്നു.എതിർപ്പ് മുന്നിൽ കണ്ടാണ് ഇത്തവണ ഇരിക്കൂറിൽ മത്സരിക്കാൻ ഇല്ലെന്ന് കെ സി മുൻകൂട്ടി പ്രഖ്യാപിച്ചത്.

ഇരിക്കൂറിൽ ഒരു പുതു മുഖം വരണമെന്നാണ് ആഗ്രഹമെന്നും കെ സി വ്യക്തമാക്കി.സ്വന്തം നാടായ ചങ്ങാനാശ്ശേരിയിലോ അല്ലെങ്കിൽ കോട്ടയത്തെ മറ്റൊരു സുരക്ഷിത മണ്ഡലമോ ആണ് ഇത്തവണ കെ സി യുടെ നോട്ടം.

തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ യു ഡി എഫിന് ഏറ്റ തിരിച്ചടി ഇരിക്കൂറിലും പ്രാതിഫലിക്കും എന്നാണ് വിലയിരുത്തൽ.കെ സി യുടെ പിന്മാറ്റത്തിന് ഇതുകൂടി കാരണമായി കണക്കാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here