തൃശൂരിൽ നടന്ന ബിജെപിയുടെ നിർണ്ണായക സംസ്ഥാന നേതൃയോഗം അവസാനിച്ചു. ശോഭാ സുരേന്ദ്രൻ വിട്ട് നിന്ന യോഗത്തിൽ സംസ്ഥാന ബിജെപിയിലെ വിഭാഗീയത ആയിരുന്നു മുഖ്യ അജണ്ട. കെ സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകൾ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് പി.കെ കൃഷ്ണദാസ് യോഗത്തിൽ ആരോപിച്ചു. സുരേന്ദ്രന് ഈഗോ ആണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതിന് ശേഷമുള്ള ബി.ജെ.പിയുടെ ആദ്യ സമ്പൂർണ്ണ സംസ്ഥാന സമിതി യോഗമാണ് തൃശൂരിൽ അവസാനിച്ചത്. നിയമസഭാ തെരെഞ്ഞെടുപ്പായിരുന്നു പ്രധാന അജണ്ടയെങ്കിലും പാർട്ടിയിലെ വിഭാഗീയത തന്നെയാണ് പ്രധാന ചർച്ച വിഷയമായത്. സുരേന്ദ്രനെതിരെ പരസ്യമായി രംഗത്ത് വന്ന ശോഭാ സുരേന്ദ്രൻ സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഡൽഹിയിലേക്ക് പോയി.
ഗ്രൂപ്പ് പോര് കടുത്തതോടെ സുരേന്ദ്രൻ വിരുദ്ധ നേതാക്കൾ കൂട്ടത്തോടെ സുരേദ്രന് എതിരെ രംഗത്ത് വന്നു.സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സുരേന്ദ്രൻ പാർട്ടിയെ നാശത്തിലേക്കാണ് നയിക്കുന്നത് എന്ന് പോലും വിമർശനം ഉയർന്നു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി.പി.രാധാകൃഷ്ണൻ കേരളത്തിലെ വിഭാഗീയ പ്രശ്നങ്ങൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് ഉറപ്പ് നൽകി. മത്സരിക്കാനില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യോഗത്തെ അറിയിച്ചതോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റതാകുമെന്ന് സി.പി.രാധാകൃഷ്ണൻ അറിയിച്ചു.
UDF ൽ കോൺഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണെന്നും ചെന്നിത്തല വോട്ട് ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചതിൻ്റെ തിരിച്ചടിയാണ് അദേഹത്തിന് കിട്ടിയതെന്നും കോൺഗ്രസിൽ ഭൂരിപക്ഷ വിഭാഗത്തിന് ഇനി രാഷ്ട്രീയ ഭാവിയില്ലെന്നും കേന്ദ്രത്തിലായാലും കേരളത്തിലായാലും തീരുമാനമെടുക്കുന്നത് ബാഹ്യശക്തികൾ ആണെന്നും കെ.സുരേന്ദ്രൻ യോഗ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ സുരേന്ദ്രനെതിരെ പരസ്യമായി രംഗത്തെത്തിയ പിഎം വേലായുധനും, വി.മുരളീധരൻ-കെ.സുരേന്ദ്രൻ വിരുദ്ധ ചേരിയിലുള്ള പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, ജെ.ആർ പത്മകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികൾക്കും സമിതിയംഗങ്ങൾക്കും പുറമേ വിവിധ മോർച്ചകളുടെ സംസ്ഥാന ഭാരവാഹികളും പാർട്ടി ജില്ലാ പ്രസിഡണ്ടുമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയും യോഗത്തിൽ ചർച്ചയായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here