മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം. സെക്കൻഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യേണ്ട എന്നാണ് തീരുമാനം. ഇതോടെ മലയാള സിനിമാ റിലീസ് വീണ്ടും പ്രതിസന്ധിയിലാകും.
മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററിൽ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനിടെയാണ് റിലീസ് വേണ്ടെന്ന് നിർമാതാക്കളുടെ തീരുമാനം. ഇതിനോടകം മലയാളത്തിലെ മൂന്ന് സിനിമകളാണ് തിയറ്ററിൽ എത്തിയത്. എന്നാൽ ഈ ചിത്രങ്ങൾക്ക് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ഇതോടെയാണ് റിലീസ് വേണ്ടെന്ന തീരുമാനത്തിലേക്ക് സിനിമാ നിർമാതാക്കൾ എത്തിയതെന്നാണ് സൂചന.
പ്രീസ്റ്റിന്റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കട്ടുകളൊന്നുമില്ലാതെ ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്‍റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം. കൊവിഡ് ഇടവേളയ്ക്കു ശേഷം തുറന്ന തിയറ്ററുകളിലേക്ക് മലയാളത്തില്‍നിന്ന് എത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് പ്രീസ്റ്റ്. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ഇത്.
വിജയിന്റെ മാസ്റ്ററിന്റെ റിലീസോടെയാണ് തിയറ്ററുകൾ തുറന്നത്. ജയസൂര്യയുടെ വെള്ളമാണ് ആദ്യമായി തിയറ്ററിൽ എത്തിയ മലയാളം ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് കാണികൾ കുറവായിരുന്നു. ലവ്, വാങ്ക് എന്നിവയാണ് റിലീസ് ചെയ്ത മറ്റു ചിത്രങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here