ബിജെപി സർക്കാരുകളും ഡൽഹി പൊലീസും മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്ന് മന്ത്രി തോമസ് ഐസക്

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരിന്റെ ഡൽഹി പോലീസും ചേര്‍ന്ന് മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോൾ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങൾക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്’- മന്ത്രി കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണ്. അക്ഷരാർത്ഥത്തിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസും.

ഒമ്പത് മാധ്യമപ്രവർത്തകരുടെ പേരിൽ ഇതിനകം രാജ്യദ്രോഹക്കേസുകൾ ചുമത്തിക്കഴിഞ്ഞു. കർഷകർക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിർന്ന മാധ്യമപ്രവർത്തകരെയും വേട്ടയാടാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

സമരകേന്ദ്രമായ സിൻഘുവിൽ കർഷകരെ കൈയേറ്റം ചെയ്ത ബിജെപിക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ കാരവാൻ മാസികയുടെ മൻദീപ് പൂണിയെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. ഓൺലൈൻ ന്യൂസ് ഇന്ത്യയിലെ ധർമ്മേന്ദ്ര സിംഗിനെയും കസ്റ്റഡിയിലെടുത്തു.

കർഷക പ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിച്ച മൻദീപ് കുറേ നാളായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നൊക്കെയുള്ള കുറ്റങ്ങളാണ് മൻദീപിന്റെ ചുമലിൽ ചാർത്തിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ കർഷക സമരത്തെക്കുറിച്ച് കേന്ദ്രസർക്കാരിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകളും നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെയ്ക്കുന്നവർക്കെല്ലാം എതിരെ കേസുകളെടുക്കുകയാണ്. രാജ് ദീപ് സർദേശായി, മൃണാൾൾ പാണ്ഡെ, വിനോദ് കെ ജോസ്, സിദ്ധാർത്ഥ് വരദരാജൻ എന്നിവർക്കെല്ലാം എതിരെ കേസെടുത്തിട്ടുണ്ട്.
കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോൾ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങൾക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം വളർന്നുവന്നത്. ഭീഷണിയ്ക്കു മുന്നിൽ പതറാതെയും പ്രലോഭനങ്ങൾക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയർത്തിപ്പിടിക്കുന്ന എഡിറ്റർമാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ട്.
അവരുടെ ആർജവത്തെയും വസ്തുതകളോടുള്ള ആഭിമുഖ്യത്തെയും രാജ്യദ്രോഹക്കേസു ചുമത്തി നിശ്ചേഷ്ടമാക്കിക്കളയാമെന്ന് കരുതുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ഈ അടിച്ചമർത്തൽ കാലത്തെയും ഭരണത്തെയും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും.

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം…

Posted by Dr.T.M Thomas Isaac on Sunday, 31 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News