ജനകീയ മെട്രോയാത്രയുടെ പേരില്‍ കൊച്ചിമെട്രോയില്‍ നാശനഷ്ടം വരുത്തിയ കേസ്; ഉമ്മന്‍ചാണ്ടി എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി

കൊച്ചി മെട്രോയിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങള്‍ വരുത്തിയ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എറണാകുളം എസിജെഎം കോടതിയിൽ ഹാജരായി. കേസില്‍ മൊ‍ഴി നല്‍കാനാണ് ഉമ്മന്‍ ചാണ്ടി ഹാജരായത്. ജനകീയ മെട്രോ യാത്ര എന്ന പേരില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പരിപാടി കൊച്ചി മെട്രോയ്ക്ക് വന്‍ നാശനഷ്ടമുണ്ടാക്കിയ സംഭവത്തിലാണ് നടപടി.

2017ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ ജനകീയ മെട്രോയാത്ര കൊച്ചി മെട്രോയ്ക്ക് വന്‍ നാശ നഷ്ടം ഉണ്ടാക്കിയെന്ന കേസിലാണ് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം എസിജെഎം കോടതിയിൽ ഹാജരായത്. ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങൾക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മെട്രോ ആക്ട് പ്രകാരമായിരുന്നു ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.

ആലുവ മുതല്‍ പാലാരിവട്ടംവരെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തില്‍ മെട്രോ അതിക്രമിച്ച് കയറി ജനകീയ മെട്രോ യാത്ര നടന്നത്. നേതാക്കളും എംഎൽഎമാരുമുള്‍പ്പടെ വന്‍ ജനക്കൂട്ടം മെട്രോയിലേക്ക് ഇടിച്ചു കയറിയതോടെ കൊച്ചി മെട്രോയുടെ പ്രവർത്തനത്തെ തന്നെ താറുമാറായിരുന്നു.

ട്രെയിനില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ആളുകള്‍ തള്ളിക്കയറിയതിനാൽ മെട്രോയുടെ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായ. സുരക്ഷ സംവിധാനങ്ങള്‍ക്കും ഓട്ടോമാറ്റിക്‌സ് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ക്കും ജനകീയ യാത്ര നാശനഷ്ടമുണ്ടാക്കി. ആൾക്കൂട്ടം ഒന്നിച്ച് കയറിയതോടെ ടിക്കറ്റ് പരിശോധന ഗേറ്റുകൾ തുറന്നുവയ്ക്കേണ്ടി വന്നു.

1000ത്തിലധികം പേര്‍ പങ്കെടുത്ത പരിപാടില്‍ ചുരുക്കം ചിലര്‍ മാത്രമായിരുന്നു ടിക്കറ്റെടുത്തിരുന്നത്. മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നതും മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതും പിഴയും ആറ് മാസവരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിപാടി വലിയ തലവേദനയാണുണ്ടാക്കിയത്. സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here