കൊച്ചി മെട്രോ രണ്ടാം ഘട്ടം; കേന്ദ്ര ബജറ്റില്‍ വന്‍തുക പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വിഹിതവും കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി കേന്ദ്ര ബജറ്റില്‍ വന്‍തുക പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വിഹിതവും കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാര്‍.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 1957 കോടി രൂപയിൽ യഥാർത്ഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രമാണ്‌. ബാക്കി 1618.25 കോടി രൂപ കണ്ടെത്തേണ്ടതും സംസ്ഥാന സർക്കാര്‍ ആണെന്നിരിക്കെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധം ബജറ്റില്‍ വന്‍തുകയുടെ പ്രഖ്യാപനം.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനായി 1957.05 കോടി രൂപ നീക്കിവയ്ക്കുന്നുവെന്നായിരുന്നു കേന്ദ്രബജറ്റിലെ പ്രഖ്യാപനം. കനത്ത നിരാശക്കിടയിലും കേരളം കയ്യടികളോടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ പിന്നീടാണ് കണക്കുകളിലെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 1957.05 കോടി രൂപയിൽ യഥാർത്ഥ കേന്ദ്ര വിഹിതം 338.75 കോടി രൂപ മാത്രമാണ്‌.

അതായത് രണ്ടാംഘട്ടത്തിന്‌ ചെലവ്‌ പ്രതീക്ഷിക്കുന്ന 1957.05 കോടി രൂപയുടെ 20 ശതമാനം സാമ്പത്തികപങ്കാളിത്തമേ‌ കേന്ദ്രത്തിനുള്ളൂ. കേന്ദ്ര ഇക്വിറ്റിയായി 16.23 ശതമാനവും നികുതിയിളവായി 3.77 ശതമാനവും ഉൾപ്പെടെയാണിത്‌. 338.75 കോടി രൂപ മാത്രം. ബാക്കി 1618.25 കോടി രൂപ കണ്ടെത്തേണ്ടത്‌ സംസ്ഥാന സർക്കാരാണ്‌. സംസ്ഥാന വിഹിതത്തിന് ശേഷം ബാക്കിതുക വായ്‌പയായി കണ്ടെത്തണം. ഇതിനെയാണ്‌ വലിയ തുകയായി കേന്ദ്രം പ്രഖ്യാപിച്ചത്‌.

എന്നാൽ അതിൽ തന്നെ എത്രരൂപ വകയിരുത്തിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയിട്ടുമില്ല. കലൂർ സ്‌റ്റേഡിയംമുതൽ കാക്കനാട്‌ ഇൻഫോപാർക്കു‌വരെ നീളുന്ന 11.2 കിലോമീറ്റർ പാതയാണ് രണ്ടാംഘട്ടം. ഈ രണ്ടാംഘട്ട അനുമതിക്കായി കേന്ദ്രസർക്കാർ പദ്ധതി വൈകിപ്പിച്ചതാകട്ടെ 11 മാസവും.

2019 ഫെബ്രുവരിയിലാണ്‌ കേന്ദ്രം തത്വത്തിൽ അനുമതി നൽകിയത്‌. കഴിഞ്ഞ മാർച്ച്‌ 13ന്‌ കേന്ദ്ര പബ്ലിക്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ ബോർഡും (പിഐബി) അംഗീകാരം നൽകി. തുടർന്ന്‌ കേന്ദ്രാനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്‌ പോയ ഫയൽ 11 മാസമായി അനങ്ങിയില്ല.

പദ്ധതിക്ക് വൈകി നല്‍കിയ അനുമതി പിന്നാലെ, നടത്തിയ പ്രഖ്യാപനമാകട്ടെ ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന ഗിമ്മിക്സ് മാത്രമാകുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here