വികാരം കൊള്ളിക്കാം, പക്ഷെ ജീവന്‍ വെച്ച് കളിക്കരുത്; യുഡിഎഫ് നേതാക്കളോട് കെ എന്‍ ബാലഗോപാല്‍

കോവിഡിനെ വെല്ലുവിളിക്കുന്നതൊന്നും ശരിയായ നേതൃത്വ ശൈലിയല്ലെന്നും
വികാരം കൊള്ളിക്കാം, പക്ഷെ ജീവന്‍ വെച്ച് കളിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ എന്നും സിപിഐഎം സെക്രട്ടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍.

കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതിരെയുള്ള കര്‍ശന നിയന്ത്രണം കോണ്‍ഗ്രസ് -യൂ ഡി എഫ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ എല്‍ ഡി എഫ് ഗവണ്മെന്റ് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് ഒരു നേതാവ് പറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 രോഗം വന്നവരുടെയും ഭേദമായവരുടെയും ഇപ്പോഴും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും അനുഭവങ്ങള്‍ അറിഞ്ഞാല്‍ നേതാക്കളുടെയൊക്കെ അഭിപ്രായം മാറാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ എന്‍ ബാലഗോപാലിന്‍റെ വാക്കുകള്‍:

ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ജനുവരി 17 ന് തിരികെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി നേരെ കൊല്ലത്തിനു പോയി. ഒന്നു രണ്ടു പരിപാടിയില്‍ പങ്കെടുത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. അവിടെ നിന്നും തിരിച്ച് തിരുവനന്തപുരം വന്നു. വൈകിട്ട് ചെറിയ ജലദോഷവും ചെവിയില്‍ വേദനയും തുടങ്ങി. 18 ന് രാവിലേ ചെവി വേദനക്ക് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി എ കെ ജി സെന്ററില്‍ പോയി. വൈകിട്ട് കൊല്ലത്തു ദേശാഭിമാനി ചേര്‍ക്കാനിറങ്ങി.

അന്ന് രാത്രി പാര്‍ട്ടി കൊല്ലം ഡിസി യില്‍ കിടന്ന് പിറ്റേന്ന് രാവിലേ ആലപ്പുഴയില്‍ കര്‍ഷക സമരത്തിന് പോകേണ്ടതുണ്ട്. പാര്‍ട്ടി കമ്മിറ്റികളുമുണ്ട്. രാത്രി കുളി കഴിഞ്ഞപ്പോള്‍ത്തന്നെ കുളിരും കിടുങ്ങലും. അല്‍പ്പം കഞ്ഞികുടിച്ചു. ഡിസിയിലെ സുരേഷും അരുണും സ്‌നേഹപൂര്‍വ്വം എല്ലാം ശ്രദ്ധിച്ചു. രണ്ടു പുതപ്പിട്ടുറങ്ങി. രാവിലെ DYFI ജില്ലാ പ്രസിഡന്റ് ശ്യാമിനെ വിളിച്ചു. NS ആശുപത്രിയില്‍ പോയി കോവിഡ് ടെസ്റ്റ് ചെയ്യാന്‍ സാമ്പിള്‍ നല്‍കി. ശ്യാമിന് അടുത്തിടെ കോവിഡ് വന്നു മാറിയത് കൊണ്ട് കൂടെ വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന് കരുതി വിളിച്ചതാണ്.
ആലപ്പുഴ പാര്‍ട്ടി ഓഫീസില്‍ രാവിലെ വിളിച്ച് കര്‍ഷക സമരത്തിന് എത്താന്‍ കഴിയില്ല എന്ന് പറഞ്ഞു.

12 മണി കഴിഞ്ഞപ്പോള്‍ എന്‍ എസ് ആശുപത്രിയില്‍ നിന്ന് സെക്രട്ടറി ഷിബു വിളിച്ചു. റിസള്‍ട്ട് വന്നു, കോവിഡ് പോസിറ്റീവ് ആണ് . അപ്പോള്‍ത്തന്നെ ജില്ലാ സെക്രട്ടറി സുദേവന്‍ സഖാവിനോട് മാത്രം കാര്യം പറഞ്ഞ് NS ആശുപത്രിയിലേക്ക് പോയി അഡ്മിറ്റ് ആയി.
ജനുവരി 8 ന് തിരുവനന്തപുരത്തു നിന്നും കണ്ണൂരേക്ക് പോയിരുന്നു.

8 ന് കണ്ണൂര്‍ കര്‍ഷക സമരത്തില്‍ ,9,10 ന് കാസര്‍ഗോഡ് ,11 ന് വീണ്ടും കണ്ണൂരില്‍ കേരള കര്‍ഷക വളണ്ടീയര്‍മാര്‍ക്കു യാത്രയയപ്പ് , അവിടെ നിന്നും കോഴിക്കോട് സമരം, 12 ന് തൃശൂര്‍ കെ പി അരവിന്ദാക്ഷന്‍ അനുസ്മരണം , തൃശൂര്‍ കര്‍ഷക സമരം , കെ സ് എസ് എഫ് ഇ പരിപാടി തുടങ്ങി തിരക്കു പിടിച്ച പരിപാടികളുള്ള ഒരാഴ്ച ആയിരുന്നു. ഒരുപാട് പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് രാത്രി ജനശതാബ്ദിയിലാണ് തിരുവനന്തപുരം എത്തിയത്. 13 ന് രാവിലെ തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചു. 14 ന് കെ കെ രാഗേഷുമൊത്ത് ജയ്പൂരില്‍. 15 ന് സഖാക്കള്‍ക്കൊപ്പം ബസില്‍ ഷാജഹാന്‍പൂരിലെ കര്‍ഷക സമരവേദിയില്‍. സമരവും പ്രകടനവും യോഗങ്ങളും തിരക്കിട്ട പരിപാടികളും.

മാരകമായ തണുപ്പ് ആയിരുന്നു. സമരത്തിന്റെ ആവേശത്തില്‍ ക്ഷീണം ഒന്നും തോന്നിയിരുന്നില്ല. ജീവിതത്തിലെ വളരെ ആവേശമുണ്ടാക്കിയ സമരങ്ങളിലൊന്നില്‍ പങ്കെടുത്ത അനുഭവം .കേരളത്തില്‍ നിന്ന് വന്ന എല്ലാവര്‍ക്കും മാസ്‌ക് ഉണ്ട് !

ഇദെര്‍ കൊറോണ ഖദം ..മാസ്‌ക് നഹി ചാഹിയേ എന്നു പറയുന്നവരും ഉണ്ട് . മാസ്‌കിനെതിരെ വരെ ബോധവല്‍ക്കരണം ! പതിനാറാം തീയതി വൈകിട് 5 മണിക്കൂറോളം യാത്ര ചെയ്തു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് വെളുപ്പിനു തിരുവനന്തപുരത്തേക്ക് !
കോവിഡ് പോസിറ്റീവ് ആയി അഡ്മിറ്റ് ആയ ഉടനെ എം ബി രാജേഷിനെ വിളിച്ചു. ഈ രംഗത്ത് പരിചയക്കൂടുതല്‍ ഉള്ള ആളാണ്. ഡല്‍ഹി തണുപ്പില്‍ നിന്നും വന്നത് കൊണ്ട് ന്യൂമോണിയ സാധ്യത ഉണ്ടെന്നും മെഡിക്കല്‍ കോളേജില്‍ പോകണമെന്നുമുള്ള രാജേഷിന്റെ ഉപദേശം പിന്നീട് ശരിയായി വന്നു .

സഖാക്കള്‍ എസ് ആര്‍ പി യും എം എ ബേബി യും അത് തന്നെ പറഞ്ഞു. ഷൈലജ ടീച്ചറും വിളിച്ച് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ ഉപദേശിച്ചു .അങ്ങനെ ജനുവരി 20 ന് കൊല്ലം എന്‍ എസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് . CT സ്‌കാന്‍ ഉള്‍പ്പെടെ എല്ലാം ക്ലിയറെങ്കിലും രക്തത്തില്‍ അല്പം ഇന്‍ഫെക്ഷന്‍ ഉണ്ട് പ്രിയപ്പെട്ട മുഖ്യമന്ത്രിയും സഖാക്കള്‍ കോടിയേരിയും വിജയരാഘവനും മറ്റു സഖാക്കളും സംസാരിച്ചു . മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ നിരന്തര അന്വേഷണവുമുണ്ട്.
ഒടുവില്‍ പത്താം ദിവസം നെഗറ്റീവ് ആയി. ഡിസ്ചാര്‍ജ് ആകുമെന്നുള്ള സന്തോഷത്തിലായി.

ഒന്നു കൂടി CT സ്‌കാനും റിപ്പോര്‍ട്ടുകളും നോക്കി ഡിസ്ചാര്‍ജ് ചെയ്യാം എന്ന് നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സന്തോഷ്. പക്ഷെ 29 ലെ CT സ്‌കാനില്‍ ന്യൂമോണിയ ബാധിച്ചു തുടങ്ങി എന്ന റിപ്പോര്‍ട്ട്. രക്തത്തിലെ ഇന്‍ഫെക്ഷന്‍ അളവും കൂടുതല്‍ !
രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഇഞ്ചക്ഷനും ന്യൂമോണിയ കണ്‍ട്രോള്‍ ചെയ്യാന്‍ സ്റ്റിറോയ്ഡ് ഇഞ്ചക്ഷനും തുടങ്ങി. ഓക്‌സിജന്‍ മോണിറ്ററിങ് , ഷുഗര്‍ കുതിച്ചു കയറാതിരിക്കാനുള്ള നടപടികള്‍ തുടങ്ങി യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ !

പോസ്റ്റ് കോവിഡ് രോഗാവസ്ഥ നന്നായി ശ്രദ്ധിക്കണം എന്ന കാര്യം എല്ലാവരെയും ഒന്ന് കൂടി ജാഗ്രത പെടുത്താനാണ് തികച്ചും വ്യക്തിപരമായ ഈ കാര്യങ്ങള്‍ എഴുതിയത് .
ജാഗ്രത പാലിച്ചേ മതിയാകൂ എന്നോര്‍മ്മിപ്പിക്കാന്‍ അനുഭവങ്ങള്‍ പറയുന്നത് നന്നാകുമല്ലോ .
നമ്മുടെ പ്രിയപ്പെട്ട പലരും പോസ്റ്റ്‌കോവിഡില്‍ പെട്ട അനുഭവം ഓര്‍ക്കാം .
കഴിഞ്ഞ ദിവസം എംപി മാരായ സഖാവ് കെ കെ രാഗേഷിനും കെ സോമപ്രസാദിനും കോവിഡ് പോസിറ്റീവ് ആയി !
സോമപ്രസാദിന് ഇത് രണ്ടാം തവണയാണ് കോവിഡ് വരുന്നത് !
കോവിഡ് ഒരിക്കല്‍ വന്നാല്‍ പിന്നെ വരില്ല എന്ന ധാരണയും വേണ്ട.
ഈ കുറിപ്പെഴുതാന്‍
മറ്റൊരു കാരണം കൂടിയുണ്ട്.
ഇന്നലെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുടെ ഒരു നേതാവ്
പ്രസംഗിക്കുന്നത് ടീവി യില്‍ കേട്ടു . പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ വേദിയിലാണെന്നാണ് തോന്നുന്നത്.

കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതിരെയുള്ള കര്‍ശന നിയന്ത്രണം കോണ്‍ഗ്രസ് -യൂ ഡി എഫ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ എല്‍ ഡി എഫ് ഗവണ്മെന്റ് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് !

അതിനാല്‍ നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ല എന്നും അംഗീകരിക്കരുതെന്ന് ആഹ്വാനവും ! രോഗം വന്നവരുടെയും ഭേദമായവരുടെയും ഇപ്പോഴും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുടെയും അനുഭവങ്ങള്‍ അറിഞ്ഞാല്‍ നേതാക്കളുടെയൊക്കെ അഭിപ്രായം മാറാനാണ് സാധ്യത.
കോവിഡിനെ വെല്ലുവിളിക്കുന്നതൊന്നും ശരിയായ നേതൃത്വ ശൈലിയല്ല !
വികാരം കൊള്ളിക്കാം, പക്ഷെ ജീവന്‍ വെച്ച് കളിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.

ഡൽഹിയിൽ കർഷക സമരത്തിൽ പങ്കെടുത്ത് ജനുവരി 17 ന് തിരികെ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങി നേരെ കൊല്ലത്തിനു പോയി. ഒന്നു…

Posted by KN Balagopal on Tuesday, 2 February 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News