പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ച് കേന്ദ്രം

ഇന്ധന വിലക്ക് പിറകെ പാചകവാതക വിലയും കൂട്ടി കേന്ദ്ര സര്‍ക്കാര്‍.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്.

ഇതോടെ സിലിണ്ടറിന്‍റെ വില 726രൂപയായി.വാണിജ്യസിലിണ്ടറിന് 187 രൂപയും വര്‍ധിപ്പിച്ചു.അതേ സമയം ഡീസലിന് 30 പൈസയും പെട്രോളിന് 29 പൈസയും ഇന്ന് വര്‍ധിപ്പിച്ചു.

ഇന്ധനവില പ്രതിദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പാചകവാതക വിലയും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയിലാണ് പാചകവാതകത്തിന് വില കൂട്ടിയത്. ഒറ്റയടിക്ക് 25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചത്.

ഇതോടെ 14.2 കിലോഗ്രാം വരുന്ന ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 726 രൂപയായി. അതേ സമയം വാണിജ്യ സിലിണ്ടറിനും വില കൂട്ടി. 187 രൂപ വര്‍ധിപ്പിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്‍റെ വില 1535രൂപയായി. ക‍ഴിഞ്ഞ ഡിസംബറില്‍ രണ്ട് തവണയായി 100 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്.

അതായത് രണ്ട് മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് 125 രൂപയും വാണിജ്യ സിലിണ്ടറിന് 269 രൂപയും കൂട്ടി. അതേ സമയം ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും മുകളിലേക്ക് കുതിച്ച് തുടങ്ങി. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വർധിപ്പിച്ചു.

പുതുവര്‍ഷത്തിലെ ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂട്ടി.

2018 ഒക്‌ടോബറില്‍ സമാനരീതിയിലുള്ള വിലക്കയറ്റം ഉണ്ടായിരുന്നു.അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നെങ്കില്‍ ഇന്ന് ക്രൂഡ് ബാരലിന് അറുപത് ഡോളറിൽ താഴെയാണ്.പാചകവാതകത്തിനും ഇന്ധനത്തിനും വന്‍തോതില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുവിപണിയില്‍ വിലക്കയറ്റത്തിന് സാധ്യതയേറി.ഇത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വ‍ഴിവെച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here