മഹാരാഷ്ട്രയിൽ വീണ്ടും തെറ്റായ ഉപയോഗത്തിന് സാനിറ്റൈസർ വാർത്തകളിൽ നിറയുകയാണ്. ഇക്കുറി അബദ്ധം പറ്റിയത് നഗരസഭ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർക്കായിരുന്നു. പോയ വാരം ആശുപത്രിയിലെ നഴ്സുമാരാണ് പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ നൽകി ഞെട്ടിപ്പിച്ചു കളഞ്ഞത്. പോളിയോ വാക്സിൻ സ്വീകരിക്കാൻ എത്തിയിരുന്ന ഒന്നു മുതൽ അഞ്ച് വരെ പ്രായമുള്ള പന്ത്രണ്ട് കുട്ടികൾക്കാണ് പോളിയോ വാക്സിന് പകരം നഴ്സുമാർ സാനിറ്റൈസർ തുള്ളികൾ നൽകിയത്.
ഇപ്പോഴിതാ സിവിൽ ബോഡിയുടെ വിദ്യാഭ്യാസ ബജറ്റ് ബുധനാഴ്ച അവതരിപ്പിക്കുന്നതിനിടെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ രമേശ് പവാർ വെള്ളമാണെന്ന് കരുതി കുടിച്ചത് മേശപ്പുറത്തിരുന്ന സാനിറ്റൈസറായിരുന്നു.
അവതരണ വേളയിൽ അദ്ദേഹം ഒരു കുപ്പി എടുത്ത് കുടിക്കാൻ തുടങ്ങിയതോടെയാണ് കുപ്പിയിൽ വെള്ളമല്ല ഹാൻഡ് സാനിറ്റൈസർ ആണെന്ന് തിരിച്ചറിഞ്ഞത്. പെട്ടെന്ന് തുപ്പി കളയുകയും പ്രാഥമിക മുൻകരുതലുകൾ എടുക്കുകയും ചെയ്തു. പവാറിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ലെന്നും ബജറ്റ് അവതരണത്തിൽ തുടർന്ന് പങ്കെടുത്തുവെന്നും അധികൃതർ അറിയിച്ചു.
വെള്ളത്തിന്റെ കുപ്പികളും ഹാൻഡ് സാനിറ്റൈസറുകളും മേശപ്പുറത്ത് വച്ചിരിക്കുന്നതായും സമാനമായി കാണപ്പെട്ടതാണ് അബദ്ധം പറ്റാൻ കാരണമായതെന്നും ബിഎംസി അധികൃതർ വിശദീകരിച്ചു . തുടർന്ന് ഹാളിൽ നിന്ന് തന്നെ സാനിറ്റൈസർ കുപ്പികൾ നീക്കം ചെയ്താണ് പരിഹാരം കണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here