
ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ രൂക്ഷമായി ആക്ഷേപിച്ച് നടനും ബിജെപി സഹയാത്രികനുമായ കൃഷ്ണകുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടന്‍ കര്‍ഷകരെ ആക്ഷേപിച്ചത്. ദില്ലിയില്‍ രാപ്പകലില്ലാതെ മാസങ്ങളോളമായി നടത്തുന്ന കര്‍ഷക സമരത്തെ കണ്ണടച്ച് അധിക്ഷേപിക്കും വിധമാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
മഞ്ഞിനെയും മഴയേയും വെയിലിനേയും വകവയ്ക്കാതെ തങ്ങളുടെ അവകാശം നേടിയെടുക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഡമ്മി കര്‍ഷകര്‍ എന്നാണ് കൃഷ്ണകുമാര്‍ അഭിസംബോധന ചെയ്തത്. ചില ഡമ്മി കര്‍ഷകര്‍ ഡല്‍ഹിയില്‍ കാട്ടിക്കൂട്ടിയ വ്യാജ കര്‍ഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപിച്ച ചില ട്വീറ്റുകള്‍ പ്രത്യക്ഷപെട്ടു..എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകള്‍.
ദില്ലിയില്‍ കര്‍ഷകര്‍ കുടുംബത്തോടൊപ്പം മാസങ്ങളായി നടത്തിവരുന്ന സമരത്തെ വ്യാജ സമരമെന്നും അതിനെ അനുകൂലിച്ച് രംഗത്തെത്തുന്നവരെ കാശുകൊടുത്ത് കൂലിക്ക് നിര്‍ത്തുന്നവരാണെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. നിരവധി സെലിബ്രിറ്റികളും പ്രശസ്തരും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും നിരവധി സമൂഹ മാധ്യമങ്ങള്‍ വഴിയും അവര്‍ കര്‍ഷക സമരത്തെ അനുകൂലിച്ചു.
എന്നാല്‍ മൂന്നാംകിട സെലിബ്രിറ്റിസിനു കാശുകൊടുത്തു കൂലിക്കെഴുതിപ്പിച്ച ചില ട്വീറ്റുകള്‍ പ്രത്യക്ഷപെട്ടു എന്നാണ് അതിനെ കൃഷ്ണകുമാര്‍ വിലയിരുത്തിയത്. ഈ പറഞ്ഞ മൂന്നാകിട സെലിബ്രിറ്റിസില്‍ ലോകത്തിന്റെ വിവിധ ഭാഷകളിലുമുള്ള നടിനടന്മാരും ഗായകരും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് എന്നകാര്യം കൃഷ്ണകുമാര്‍ മനപ്പൂര്‍വം മറന്നുപോയിരുന്നു എന്നുവേണം നോക്കിക്കാണാന്‍.
ഇത്രയും പറഞ്ഞതും ആക്ഷേപിച്ചതും കൂടാതെ ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശെരിയായ സെലിബ്രിറ്റിസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നേതൃത്വത്തില്‍ ആഞ്ഞടിച്ചപ്പോള്‍ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി.. എല്ലാം തീര്‍ന്നു.. എന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്.
ഈ വിദേശിപ്പടയില്‍ പ്രധാനമായും ഉള്‍പ്പെട്ടത് നൂറ് മില്യണ്‍ ഫോളോവേഴ്സ് ട്വിറ്ററിലുള്ള 600 മില്യണ്‍ ഡോളറിന്റെ സമ്പാദ്യമുള്ള, ആറ് ഗിന്നസ് ലോക റെക്കോര്‍ഡുകളും ഫോര്‍ബ്സിന്റെ ഏറ്റവുമധികം വേതനം കൈപ്പറ്റുന്ന ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടം നേടിയ, സെലിബ്രിറ്റിയുമായ ടൈംസിന്റെ ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള 100 പേരില്‍ ഇടം നേടിയ, റോബിന്‍ റിഹാന ഫെന്റി എന്ന പോപ് ഗായികയായ റിഹാനയാണ്.
ബാറ്റസ്മാനായ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലുള്ളവര്‍ റിഹാനയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആഞ്ഞടിക്കുക മാത്രമല്ല ചെയ്തത്. പകരം അവര്‍ക്കെതിരെ ധിക്ഷേപം വരെ നടത്താനും അവര്‍ മറന്നില്ല. എന്നാല്‍ ഒരു സെലിബ്രിറ്റി എന്നതിനു പുറമേ ഒരു പെണ്‍കുട്ടിയെ അധിക്ഷേപം നടത്തിയവരെ അനുകൂലിക്കുകയാണ് അഞ്ച് പെണ്‍മക്കളുള്ള കൃഷ്ണകുമാര്‍ ചെയ്തത്.
അതുകൂടാതെ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരെ ഭീഷണിപ്പെടുത്താനും കൃഷ്ണകുമാര്‍ മറന്നിട്ടില്ല. സ്‌പോര്‍ട്‌സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. നമ്മളോട് കളിക്കല്ലേ.. മാന്തിയാല്‍ വലിച്ചു കീറും എന്ന ഭീഷണിയുമുയര്‍ത്തുന്നുണ്ട് നടന്‍.
കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ജനങ്ങലെ സേവിക്കണമെങ്കില്‍ അധികാരം കൂടിയേ തീരു എന്നതാണ് കൃഷ്ണകുമാറിന്റെ മറ്റൊരു അഭിപ്രായം.കൃഷ്ണകുമാര്‍ മാധ്യമ പ്രവർത്തകയായ ഒരു പെൺകുട്ടിയോട് ബോഡീ ഷെയിമിങ് നടത്തി എന്ന വാർത്ത ഇന്ന് പുറത്ത് വന്നിരുന്നു .
ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് നടന്‍ കൃഷ്ണകുമാര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനത്തിന്റെ ഇടവേളയിലായിരുന്നു വനിതാ റിപ്പോര്‍ട്ടറെ ആക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കൃഷ്ണ കുമാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും പരസ്യമായാണ് പ്രതികരിച്ചതെന്നും ഒരു തമാശ എന്ന രൂപത്തില്‍ മാത്രമാണ് അത്തരം ഒരു പ്രതികരണം നടത്തിയതെന്നുമാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.
ഇയാള്‍ക്ക് വല്ലതുമൊക്കെ കഴിക്കാന്‍ വാങ്ങിക്കൊടുക്കണമെന്നും 40 കിലോമീറ്റില്‍ കാറ്റടിച്ചാല്‍ പാറിപ്പോവാതിരിക്കാന്‍ ഏതെങ്കിലും കുറ്റിയില്‍ കെട്ടിയിടേണ്ടിവരുമെന്നൊക്കെയായിരുന്നു കൃഷ്ണ കുമാറിന്റെ പ്രതികരണം.
എന്നാല്‍ താന്‍ ബോഡി ഷെയ്മിങ് നടത്തിയിട്ടില്ലെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിരന്തരം പ്രതികരിക്കുന്നയാളാണ് താനെന്നും അഞ്ച് പെണ്ണുങ്ങള്‍ തന്റെ കുടുംബത്തിലും ഉണ്ടെന്നുമാണ് കൃഷ്ണ കുമാര്‍ ഈ വിഷയത്തോട് പ്രതികരിച്ചത്.
സംഘപരിവാര്‍ ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചുള്ള കൃഷ്ണ കുമാറിന്റെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഏറെ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
എന്റെയുള്ളില്‍ ചാണകമുണ്ടെന്നും അടിസ്ഥാനപരമായി ഞാനും നിങ്ങളുമെല്ലാം ചാണകങ്ങളാണെന്നുമുള്ള കൃഷ്ണ കുമാറിന്റെ പ്രതികരണം ട്രോള്‍ ഗ്രൂപ്പുകളില്‍ വലിയ ആഘോഷമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here