സെമിത്തേരി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

സഭാതർക്കത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സെമിത്തേരി ഓർഡിനൻസ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല.

ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഓർത്തഡോക്സ് പക്ഷത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

അതേസമയം ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച കോടതി,എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു.

യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സെമിത്തേരി ഓര്‍ഡിനനന്‍സ് കൊണ്ടുവന്നത്.പള്ളി അവകാശ തര്‍ക്കത്തിന്‍റെ ഭാഗമായി ഇടവകാംഗങ്ങളുടെ ശവസംസ്ക്കാര ചടങ്ങുകള്‍വരെ സംഘര്‍ഷത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന് പരിഹാരമെന്ന നിലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഇടവകാംഗങ്ങള്‍ ആരെങ്കിലും മരിച്ചാല്‍ സെമിത്തേരിയില്‍ മാന്യമായ സംസ്ക്കാരം നടത്താന്‍ അനുമതി സാഹചര്യമൊരുക്കണമെന്ന് നിഷ്ക്കര്‍ഷിക്കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്.സംസ്ക്കാരത്തിന്‍റെ പേരിലുയരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ ഒ‍ഴിവാക്കുന്നതിനുകൂടിയാണ് ക‍ഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഈ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്സ് പക്ഷം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിസമര്‍പ്പിച്ചതോടൊപ്പം ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു.

സെമിത്തേരി ഓർഡിനൻസ് ഭരണഘടനാവിരുദ്ധമെന്നാണ് ഓർത്തഡോക്സ് പക്ഷം ഹർജിയിൽ ആരോപിക്കുന്നത്.
സുപ്രീം കോടതി വിധി മറികടന്ന് നിയമമുണ്ടാക്കാൻ സർക്കാരിന് അധികാരമില്ലെന്നും ഓർത്തഡോക്സ് പക്ഷം വാദിക്കുന്നു. എന്നാൽ ഒരു വർഷമായി ഓർഡിനൻസ് നിലവിലുണ്ടെന്ന് സർക്കാർ അറിയിച്ചു. ഹർജി കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News