ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് സംസ്ഥാനത്ത് നടന്നത് പതിമൂവായിരത്തിലധികം അനധികൃത നിയമനങ്ങള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്നത് പതിമൂവായിരത്തിലധികം അനധികൃത നിയമനങ്ങള്‍ മന്ത്രിസഭയുടെ അവസാന കാലത്ത് നൂറുകണക്കിന് സ്വന്തക്കാരെയാണ് സര്‍ക്കാര്‍ ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. അനധികൃത നിയമനത്തിന്റെ പെരുമഴ തീര്‍ത്തവരാണ് പത്തുവര്‍ഷം സര്‍വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ഇപ്പോള്‍ രംഗത്തെതത്തിയരിക്കുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ നടന്ന അനധികൃത നിയമനത്തിന്റെ കണക്കെടുത്താല്‍ പട്ടിക പതിമൂന്നായിരം കടക്കും.ബന്ധുത്വവും കോഴപ്പണവുമായിരുന്നു അക്കാലത്ത് നിയമത്തിനുള്ള ഏകമാനദണ്ഡം. അങ്ങനെ ഉന്നതപദവി ലഭിച്ചവരില്‍ ചെന്നിത്തലയുടെ അനുജനും ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുക്കളും ഉള്‍പ്പെടുന്നു.

ഉമ്മന്‍ചാണ്ടിയുടെ അമ്മായിയുടെ മകനെ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനാക്കി. ചെന്നിത്തലയുടെ അനുജന് കേരള ഫീഡ്‌സ് എംഡി സ്ഥാനം നല്‍കി. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കാര്‍ത്തികേയന്റെ ഭാര്യയെ സര്‍വ വിജ്ഞാനകോശം ഡയറക്ടറാക്കി. മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാറയും.

സഹോദരിയെ ഐടി ഇന്‍ഫ്രാസ്ട്രക്ചറില്‍ ഉന്നത പദവിയിലും നിയമിച്ചു. അവസാന കാലത്തെ മന്ത്രിസഭായോഗങ്ങളില്‍പ്പോലും നൂറുകണക്കിന് സ്വന്തക്കാരെ സ്ഥിരപ്പെടുത്തി. മന്ത്രി വി എസ് ശിവകുമാറിന്റെ അനിയനെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. മന്ത്രി കെ സി ജോസഫിന്റെ പിഎയുടെ അനന്തരവന് നോര്‍ക്കയില്‍ ഉന്നത നിയമനം.

മന്ത്രി കെ ബാബുവിന്റെ പിആര്‍ഒയ്ക്ക് സര്‍ക്കാര്‍ സെക്രട്ടറിക്ക് സമാനമായ തസ്തികയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സില്‍ ഡയറക്ടറായി നിയമനം നല്‍കി. വകുപ്പ് മേധാവികളുടെ എതിര്‍പ്പും മറികടന്നായിരുന്നു ഈ ഉന്നത നിയമനം.

എം എം ഹസന്റെയും തമ്പാനൂര്‍ രവിയുടെയും അടുത്ത ബന്ധുക്കളെ സിഡിറ്റില്‍ തിരുകിക്കയറ്റി. കണ്ണൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറാക്കിയത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഖാദര്‍ മാങ്ങാടിനെ. മെറിറ്റും സംവരണവും പാലിക്കാതെ ഡല്‍ഹി കേരള ഹൗസില്‍, മൂന്ന് വര്‍ഷംമാത്രം സര്‍വീസുണ്ടായിരുന്ന 40 പേരെയാണ് ഉമ്മന്‍ചാണ്ടി സ്ഥിരപ്പെടുത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് സ്ഥിരപ്പെടുത്തിയത് ആയിരത്തിലേറെ പേരെയാണ്.

പുറംലോകമറിയാതെ നിയമിക്കപ്പെട്ടവരാണ് ഇതില്‍ ഏറെയും. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസില്‍ ഡ്രൈവര്‍, സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസില്‍ പ്യൂണ്‍ കം വാച്ച്മാന്‍, ഡ്രൈവര്‍ തസ്തികളിലെല്ലാം താല്‍കാലിക, കരാറുകാര്‍ സ്ഥിരപ്പെട്ടു. സംസ്ഥാന സര്‍വ വിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ചുപേരെയാണ് സ്ഥിരപ്പെടുത്തിയത്. വിനോദ സഞ്ചാര വകുപ്പില്‍ രണ്ടു മന്ത്രിസഭാ തീരുമാനങ്ങളിലൂടെ ഏഴുപേരെയാണ് സ്ഥിരപ്പെടുത്തിയത്.

ഇതില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനായിരുന്നു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ബോര്‍ഡ് കോര്‍പറേഷനിലെയും പട്ടിക ഇനിയും നീളും. കേരളത്തിന്റെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പിന്‍വാതില്‍ നിയമനത്തിന്റെ പെരുമഴ തീര്‍ത്തവരാണ് പത്തുവര്‍ഷം സര്‍വീസുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടിക്കെതിരെ ഇപ്പോള്‍ രംഗത്തെതത്തിയരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News