സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന് സംസ്‌ഥാനത്ത് മാറ്റംവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ പരിശ്രമിച്ചതെന്നും 111 സ്‌കൂളുകളുടെ നവീകരിച്ച കെട്ടിടങ്ങൾ സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി.
എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൊവിഡ്ന് മുന്‍പ് കണ്ട സ്‌കൂളുകളിലേക്കായിരിക്കില്ല കൊവിഡിനുശേഷം കുട്ടികള്‍ മടങ്ങിപ്പോകുക. 6.80 ലക്ഷം കുട്ടികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പൊതിവിദ്യാഭ്യാസരംഗത്തേക്ക് വന്നതെന്നും ഇത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി വിലയിരുത്തി. ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതോടെ വിദ്യാര്‍ഥികളുടെ കാഴ്ച്ചപ്പാടില്‍ മാറ്റംവരും. ഇത് ശരിയായ രീതിയില്‍ പൂര്‍ത്തീകരിക്കാനായതിന്റെ ചാരിതാര്‍ഥ്യം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിച്ചത് കിഫ്ബിയാണെന്ന് മുഖ്യമന്ത്രി എടുത്ത് പറഞ്ഞു . കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നതായും സൂചിപ്പിച്ചു.
നാട് വികസിക്കണമെന്ന് സര്‍ക്കാരിന് ആഗ്രഹമുള്ളതുകൊണ്ട് മാത്രം കാര്യങ്ങള്‍ ചെയ്യാനാകില്ല. ബജറ്റിനും പരിമിതിയുണ്ടെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെയെന്ന് പ്രഖ്യാപിച്ചത് . നാട്ടിലേക്ക് ഇത്ര വികസനം കൊണ്ടുവന്ന കിഫ്ബിയെ ഈ വിധത്തില്‍ ഇകഴ്ത്താമോ? കിഫ്ബിയോട് ഇത്ര കൃതഘ്‌നത പാടുണ്ടോ ?. ഇന്ന് ഏത് കുഗ്രാമത്തിലെ കുട്ടിയും കിഫ്ബിയെക്കുറിച്ച് പറയും. അനാവശ്യമായ വിവാദങ്ങള്‍ കിഫ്ബിയ്‌ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്നത് കൊണ്ടുകൂടിയാണിത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here