ഇന്ധന – പാചകവാതക വിലവര്‍ധന, കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു ; എ വിജയരാഘവന്‍

ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരെ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് സായാഹ്ന ധര്‍ണ്ണ നടത്തി. കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നതായി എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിമര്‍ശിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം.

കൊവിഡ് പശ്ചാത്തലത്തില്‍ ജീവിതം തള്ളിനീക്കാന്‍ ജനം പാടുപെടുമ്പോള്‍ ഒരിഞ്ചും മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്ന നിഷ്ഠൂരതയാണ് മോദി സര്‍ക്കാരിന്റേത്. പെട്രോള്‍, ഡീസല്‍ വിലയില്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും കരുണ കാട്ടാന്‍ തയ്യാറായില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.  ഇന്ധന – പാചകവാതക വിലക്കയറ്റത്തിനെതിരായ എല്‍ഡിഎഫ് ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

ഓരോ കേന്ദ്രങ്ങളിലും മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വിലകൂട്ടുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്. ഈ വര്‍ഷം 35 ദിവസത്തിനിടെ എട്ടുതവണ ഇന്ധനവില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെ വില വര്‍ധിപ്പിച്ചു.

ഒടുവില്‍ 25 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വില വര്‍ധിപ്പിച്ചു. മാസം തോറും നടത്തുന്ന ഈ വിലവര്‍ധനവ് കുടുംബ ബജറ്റ് തകര്‍ക്കും. ഈ സാഹചര്യത്തില്‍ കൂടിയാണ് എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. നിയോജകമണ്ഡലം കേന്ദ്രങ്ങളിലായിട്ടാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണ നടന്നത്. കൊവിഡ് മാനദണ്ഡ പ്രകാരമായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here