സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എങ്കിലും സ്ഥിതി ഗൗരവമുള്ളതാണെന്നും അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ രോഗം വളരെവേഗം പടർന്നുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർടിപിസിആർ പരിശോധനകൾ ഉയർത്താനായി ജില്ലാ തലത്തിൽ പ്രവർത്തനം തുടങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളില്‍;
ഒക്ടോബറില്‍ ഉണ്ടായിരുന്ന പീക്ക് കഴിഞ്ഞാല്‍ ഈയടുത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേ സമയം കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്നത് ജനുവരി 24 ആയിരുന്നു. അന്ന് 72,891 പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും രോഗികളുടെ എണ്ണം ഫെബ്രുവരി 7 ആയപ്പോഴേക്കും 67,650 ആയി കുറഞ്ഞു. കേസുകള്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. എങ്കിലും സ്ഥിതി ഗൗരവമുള്ളതാണ്.
ഒരു ദിവസം 90,000 ടെസ്റ്റുകള്‍ വരെ ചെയ്യുന്ന ചില ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ ഏതാണ്ട് 25 ശതമാനം ആയിരുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം പല ജില്ലകളിലും ഇതിനോടകം 45 ശതമാനം വരെ ഉയര്‍ന്നു. എങ്കിലും ടെസ്റ്റുകളുടെ എണ്ണം ദിവസം ഒരു ലക്ഷമായി ഉയര്‍ത്താനും, അതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യുന്നതിനും ആവശ്യമായ പ്രവത്തനങ്ങള്‍ ഓരോ ജില്ലയിലും പുരോഗമിക്കുന്നു. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കോവിഡ് വാരിയേഴ്സിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
ടെസ്റ്റുകളുടെ എണ്ണം ഉയര്‍ന്നെങ്കിലും അതിനു ആനുപാതികമായി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കാണുന്നില്ല. വിട്ടുപോയേക്കാവുന്ന ചില കേസുകള്‍ കൂടെ കണ്ടെത്താന്‍ പുതിയ ടെസ്റ്റിങ് സ്ട്രാറ്റജി സഹായിക്കുമെന്നാണ് കരുതുന്നത്.
ശ്രദ്ധിച്ചില്ലെങ്കില്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഈ വൈറസ്. അങ്ങനെ വരുമ്പോള്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങളും ആശുപത്രി ചികിത്സയും വളരെയധികം കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗത്തിന്റെ വ്യാപനം കഴിവിന്റെ പരമാവധി കുറയ്ക്കുക എന്ന നിലപാടാണ് ആരോഗ്യകാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന എല്ലാ പ്രദേശങ്ങളും സ്വീകരിച്ചിട്ടുള്ളത്.
പല സ്ഥലങ്ങളിലും രോഗം പെട്ടെന്ന് കടന്നു പോകുന്നതുകൊണ്ട് ഗുണമുണ്ടാകുമെന്ന് കരുതി രോഗവ്യാപനം തടയാന്‍ ശ്രമിക്കാതെ ഇരുന്നതിനാല്‍ അതിന്റെ തിക്തഫലങ്ങള്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. രോഗാണുവിന് ജനിതക വ്യതിയാനം സംഭവിക്കുമെന്നതിനാല്‍ ഒരു തവണ രോഗം വന്നുപോയ സ്ഥലങ്ങളില്‍ കൂടുതല്‍ വിനാശകാരിയായി രോഗം വരാനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ടുതന്നെ രോഗത്തെ തടഞ്ഞു നിര്‍ത്തുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ആ മാര്‍ഗമാണ് ആദ്യം മുതല്‍ കേരളം സ്വീകരിച്ചത്.
മറ്റൊരു പ്രധാന കാര്യം ഐസിഎംആര്‍ നടത്തിയ സെറോ പ്രിവലന്‍സ് പഠനത്തിന്റെ ഫലങ്ങളാണ്. ഒരു സമൂഹത്തില്‍ രോഗം വന്നു മാറിയ ആളുകളുടെ ശതമാനം കണക്കാകുക എന്നതാണ് സെറോ പ്രിവലന്‍സ് പഠനത്തിന്റെ ലക്ഷ്യം. ഒരു സമൂഹത്തില്‍ എത്രമാത്രം രോഗം വ്യാപിച്ചിട്ടുണ്ട് എന്ന് ഈ പഠനം വഴി മനസ്സിലാക്കാന്‍ സാധിക്കും. ഇതിനു മുമ്പ് നടത്തിയ സെറോപ്രിവലന്‍സ് സര്‍വേ പ്രകാരം മെയ് 2020ല്‍ ഇന്ത്യയില്‍ ഏകദേശം ആയിരത്തില്‍ ഏഴു പേര്‍ക്ക് കോവിഡ് വന്നിരുന്നു. അതേ പഠന പ്രകാരം കേരളത്തില്‍ ആയിരത്തില്‍ മൂന്നു പേര്‍ക്കായിരുന്നു രോഗം വന്നു പോയത്. അതു കഴിഞ്ഞ് ആഗസ്റ്റിലെ സര്‍വേ ഇന്ത്യയില്‍ ആയിരത്തില്‍ 66 പേര്‍ക്ക് രോഗം വന്നു പോയതായി കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ആയിരത്തില്‍ 8 പേര്‍ക്ക് മാത്രമായിരുന്നു രോഗം വന്നു പോയതായി കണ്ടെത്തിയത്.
അതിനുശേഷം കേരളത്തില്‍ രോഗികള്‍ കൂടുകയുണ്ടായി. എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ രോഗം അശേഷം കുറഞ്ഞെന്നും, കേരളത്തില്‍ മാത്രമാണ് രോഗമുള്ളതെന്നുമുള്ള തരത്തിലുള്ള പ്രചരണങ്ങള്‍ ചില ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നു വന്നു. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇടിച്ചു താഴ്ത്തുക എന്നതും ഇതു മറയാക്കി ചിലര്‍ ലക്ഷ്യംവെച്ചു.
എന്നാല്‍, ഡിസംബര്‍ 2020ല്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ ഫലം പറയുന്നത് രാജ്യമൊട്ടാകെ ആയിരത്തില്‍ 220 പേര്‍ക്ക് രോഗം വന്നു പോയപ്പോള്‍, കേരളത്തില്കേവലം 116 പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നു പോയിട്ടുള്ളത് എന്നാണ്. അതായത് ദേശീയ ശരാശരിയുടെ ഏകദേശം പകുതി ആളുകള്‍ക്ക് മാത്രമാണ് ഇവിടെ രോഗം വന്നു പോയിരിക്കുന്നത്. ഏറ്റവും പുതിയ ഈ സര്‍വേ പ്രകാരം ഏറ്റവും കുറവ് രോഗവ്യാപനം ഉണ്ടായിരിക്കുന്ന ജില്ലകള്‍, ഐസിഎംആര്‍ കേരളത്തില്‍ പഠന വിധേയമാക്കിയ ജില്ലകളാണ്.
രാജ്യത്തെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ചു മാത്രം രോഗവ്യാപനമേ കേരളത്തില്‍ ഉണ്ടായിട്ടുള്ളു എന്ന് അടിവരയിടുന്ന പഠനമാണ് ഐസിഎംആര്‍ മുന്നോട്ടുവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്രത്തോളം രോഗവ്യാപനം കുറഞ്ഞ സ്ഥലത്ത് നിന്നും കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത്, കേസുകള്‍ കണ്ടെത്തി അതു റിപ്പോര്‍ട്ട് ചെയ്യാന്‍ മെച്ചപ്പെട്ട സംവിധാനം നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിന്റെ തെളിവാണ്. നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മികവിലേക്കാണ് ഈ പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
രോഗവ്യാപനം മറ്റു പ്രദേശങ്ങളിലേക്കാള്‍ വളരെ കുറഞ്ഞ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിച്ചത് ഈ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മികവ് കൊണ്ടാണ്. രോഗത്തിന്റെ റിപ്പോര്‍ട്ടിങ് കാര്യക്ഷമമായി നടക്കുന്നതും അതുകൊണ്ടുതന്നെയാണ്. കോവിഡിന്റെ കാര്യത്തില്‍ കേരളം ശരിയായ ദിശയിലാണെന്ന് ഈ കണ്ടെത്തലുകള്‍ അടിവരയിട്ടു തെളിയിക്കുകയാണ്.
ഈ പഠനങ്ങള്‍ നമുക്ക് നല്കുന്ന ഒരു താക്കീത് കൂടിയുണ്ട്. രാജ്യത്ത് ഏകദേശം നാലിലൊരാള്‍ക്ക് രോഗം വന്നു പോയി എങ്കില്‍ കേരളത്തില്‍ ഏകദേശം പത്തിലൊന്ന് പേര്‍ക്കു മാത്രമേ രോഗം വന്നിട്ടുള്ളൂ. അതിന്റെ മറുവശം രോഗം പിടിപെടാന്‍ സാധ്യത കൂടുതലുള്ള കൂടുതല്‍ ആളുകള്‍ ഇവിടെയുണ്ട് എന്നതാണ്. ജാഗ്രത ഇനിയും തുടരുകയാണ് വേണ്ടത്. വാക്സിനേഷന് ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും വാക്സിനേഷന് ലഭ്യമാകുന്നത് വരെ രോഗം പടരാതെ പിടിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്. മരണങ്ങള് തടയാനും സമൂഹത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനും അവശ്യമായ മുന്‍കരുതല്‍ കാണിക്കുമെന്ന് ഏവരും ദൃഢനിശ്ചയം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാഷണല്‍ എയിഡ്സ് കണ്ട്രോള് പ്രോഗാമും നാഷണല്‍ ടിബി എലിമിേനഷന് പ്രോഗ്രാമും രോഗപര്യവേഷണ വിവരങ്ങള്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പൊതുജനങ്ങളെ കൃത്യമായി അറിയിക്കാറുണ്ട്. ഇത്തരം പര്യവേഷണ വിവരങ്ങള്‍ രോഗ പകര്‍ച്ചാ നിരക്കുകളെക്കുറിച്ചും അവിടെ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും കൃത്യമായി വിലയിരുത്താന്‍ എല്ലാവരേയും സഹായിക്കും.
കോവിഡ് സെറോ സര്‍വേ റിപ്പോര്‍ട്ടുകളും സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഐസിഎംആര്‍ മുഖേന സെറോ സര്‍വേ റിപ്പോര്‍ട്ടുകള്‍ അത്തരത്തില്‍ ലഭ്യമാക്കിയാല്‍ കോവിഡ് വ്യാപനം ഓരോ സംസ്ഥാനത്തും എങ്ങനെ ആണെന്നത് കൃത്യമായി മനസ്സിലാക്കാന്‍ എല്ലാവര്ക്കും സഹായകമാകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here