അഭയക്കേസ്; ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് സിസ്റ്റർ സെഫി ഹൈക്കോടതിയിൽ

അഭയക്കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് സിസ്റ്റർ സെഫി ഹൈക്കോടതിയിൽ.
ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് സിസ്റ്റർ സെഫി കോടതിയെ സമീപിച്ചത്.

വിചാരണക്കോടതി വിധി നിയമപരമല്ലെന്ന്‌ ആരോപിച്ച് നേരത്തെ കേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ കേസിന് അനുബന്ധമായി സമർപ്പിച്ച ഉപഹർജിയിലാണ് ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

മാതാപിതാക്കൾക്ക് പ്രായമായെന്നും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവർക്ക് തന്റെ സാന്നിധ്യം ആവശ്യമുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും സിസ്റ്റർ സെഫി ഉപഹർജിയിൽ ബോധിപ്പിച്ചു.

അഭയയുടെ മരണത്തിൽ തനിക്കും ഫാ. തോമസ് കോട്ടൂരിനും പങ്കുണ്ടെന്നതിന് തെളിവില്ലെന്നും തെറ്റായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാവിധിയെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്.

വസ്‌തുതകൾക്കും തെളിവുകൾക്കും വിരുദ്ധമായ വിധി സ്വാഭാവികനീതിയുടെ ലംഘനമാണെന്നും സംഭവദിവസം താനും ഒന്നാം പ്രതിയും കണ്ടതിനോ, അഭയയുടെ ശരീരത്തിൽ തങ്ങൾ പരിക്കേൽപ്പിച്ചതിനോ തെളിവില്ലെന്നും സാക്ഷിമൊഴി മാത്രം ആശ്രയിച്ചുള്ള വിധി തെറ്റായ നിഗമനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News