കോവിഡ് വാക്സിൻ വിതരണം പൂർത്തിയായാൽ ഉടൻ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വാക്സിനേഷൻ ദൗത്യം അവസാനിച്ചു കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമപ്രകാരം കേന്ദ്ര സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് ആരംഭിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.
വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ മാതുവയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.
പ്രതിപക്ഷം സിഎഎയിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമം ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ നിലയെ ബാധിക്കില്ലെന്നും ഉറപ്പ് നൽകുകയാണെന്നുമാണ് അമിത്ഷാ പറഞ്ഞത്.
‘വാക്സിൻ വിതരണം പൂർത്തിയാക്കുന്നതോടെ നമ്മുടെ രാജ്യം കോവിഡ് മുക്തമാകും, അതിന് ശേഷം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. പൗരത്വ ഭേഗഗതി ആക്ട് പാർലമെന്‍റിന്‍റെ നിയമമാണ്. എങ്ങിനെയാണ് നിങ്ങൾക്ക് അതിനെ പ്രതിരോധിക്കാനാവുന്നത്..? നിങ്ങൾക്ക് അതിനെ തടയാനുള്ള അധികാരവുമില്ല…’ അമിത് ഷാ പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും നേരെ ശക്തമായി വിമര്ശിച്ച ഷാ മുഖ്യമന്ത്രിയെയോ എംഎൽഎകളെയോ മന്ത്രിമാരെയോ മാറ്റുന്നതിനല്ല പശ്ചിമ ബംഗാളിനെ പരിവർത്തനം ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചതെന്നും പറഞ്ഞു.
നുഴഞ്ഞുകയറ്റം, തൊഴിലില്ലായ്മ, സ്ഫോടനങ്ങൾ എന്നിവയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനും കർഷകരുടെ അവസ്ഥയിൽ മാറ്റം വരുത്താനുമാണ് യാത്രയെന്നും അമിത് ഷാ റാലിയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here