പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി പി സി എല്ലിലെ ചടങ്ങ് തൊഴിലാളികൾ ബഹിഷ്കരിക്കും. ബി പി സി എൽ വിൽപനയിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഉദ്പാദനം തുടങ്ങാത്ത പ്ലാൻ്റ്, വിൽക്കാൻ തീരുമാനിച്ചയാൾ തന്നെ രാഷ്ട്രത്തിന് സമർപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് തൊഴിലാളികൾ പറയുന്നു.
ഫെബ്രുവരി 14 നാണ് മോദിയുടെ ബി പി സി എൽ സന്ദർശനം. സി ഐ ടി യു , ഐ എൻ ടി യു സി സംഘടനകളുടേതാണ് തീരുമാനം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കൊച്ചി റിഫൈനറി ഉള്‍പ്പെടെ നാല് എണ്ണശുദ്ധീകരണ ശാലകളില്‍ നിന്നായി 3.83 കോടി ടണ്‍ ക്രൂഡോയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.
എന്നാല്‍, ഇപ്പോഴത്തെ ഓഹരി വില അനുസരിച്ച് കമ്പനിയുടെ വിപണിമൂല്യം ഏതാണ്ട് 1.10 ലക്ഷം കോടി രൂപ മാത്രം. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്.
നിലവിലെ വിപണിവില അനുസരിച്ച് ഇതിന് ലഭിക്കുക 60,000 കോടി രൂപയില്‍ താഴെ മാത്രമാണ്. 25 ശതമാനം പ്രീമിയം ലഭിച്ചാല്‍പ്പോലും വില 75,000 കോടി രൂപയിലൊതുങ്ങും.
.അരനൂറ്റാണ്ടായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിന്റെ 53.29 ശതമാനം ഓഹരി കേന്ദ്ര സർക്കാരിന്റേതാണ്. അത് പൂർണമായും വിറ്റഴിക്കുന്നത് സ്വകാര്യ കുത്തക കമ്പനികൾക്ക് വൻനേട്ടമുണ്ടാക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here