സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്‌റ്റംസ് കമ്മീഷണർ സുനിൽകുമാറിനെ അജ്ഞാതർ ആക്രമിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. മലപ്പുറം എടവണ്ണപ്പാറയ്‌ക്കും കൊണ്ടോട്ടിയ്‌ക്കുമിടയിൽ കമ്മീഷണറുടെ വാഹനത്തെ പിന്തുടർന്നവരെന്ന് സംശയിച്ച രണ്ട് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. ജസീമും ഇയാളുടെ ബന്ധുവായ തസീമുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഉന്നത വിദ്യാഭ്യാസമുളളയാളാണ് ജസിം. അപകടത്തിൽ കൈകാലുകൾ നഷ്‌ടപ്പെട്ടയാളാണ് തസീം. ഇവർ ഇരുവർക്കും മുൻപ് ക്രിമിനൽ ബന്ധമോ മറ്റ് കേസുകളോ ഒന്നുമില്ല.
വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട ചില്ലറ പ്രശ്‌നങ്ങൾ മാത്രമാണുളളതെന്നും കമ്മീഷണറുടെ വണ്ടി വന്നത് അറിഞ്ഞതേയില്ലെന്നും ഇരുവരും പൊലീസിന് മൊഴി നൽകി. ഇരുവരുടെയും മൊഴിയുടെ പശ്ചാത്തലത്തിൽ സുനിൽകുമാറിന്റെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്. എങ്കിലും ഇവരുടെ ഫോൺകോളുകൾ ഉൾപ്പടെ വിശദമായി പരിശോധിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം. വഴി തടസപ്പെടുത്തൽ, വാഹനാപകടത്തിന് ശ്രമിക്കൽ എന്നീ ചെറിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസുണ്ടാകുക.
വെളളിയാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് കരിപ്പൂരിലേക്ക് പോകുന്നതിനിടെ എടവണ്ണയ്‌ക്ക് സമീപം തന്നെ അപായപ്പെടുത്താൻ ആസൂത്രിത ശ്രമമുണ്ടായെന്ന് ഫേസ്‌ബുക്കിലൂടെ സുനിൽകുമാർ കുറിച്ചിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here