മാതൃഭാഷയെ മാറോടണച്ച് മുംബൈയിലെ പുതുതലമുറ

മലയാളം മിഷന്റെ പഠനോത്സവം പരീക്ഷകൾക്ക് മുംബൈയിൽ ഇന്ന് തുടക്കം കുറിക്കുമ്പോൾ ഇതാദ്യമായാണ് തലമുറകളുടെ സംഗമവേദിയാകുന്നത്. മുംബൈ ചാപ്റ്ററിൽ ഉൾപ്പെടുന്ന ഒൻപത് വിവിധ മേഖലകളിൽനിന്നും എഴുനൂറിലധികം പഠിതാക്കൾ മൂന്ന് കോഴ്സുകളിലുമായി പഠനോത്സവത്തിൽ പങ്കാളികളാകും.

അധ്യാപകരും സാങ്കേതിക വിദഗ്‌ധരുമടങ്ങുന്ന എൺപതോളം മലയാളം മിഷൻ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ് പഠനോത്സവം നടത്തുന്നത്. കോവിഡിനെത്തുടർന്ന് സ്കൂൾ അവധി ആയതിനാൽ നാട്ടിലും മാതാപിതാക്കളുടെ ജോലിസ്ഥലങ്ങളിലും പോയ വിദ്യാർഥികളും അതാതിടങ്ങളിലിരുന്ന് ഓൺലൈനായി പരീക്ഷ എഴുതുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

മുംബൈയിൽ മിഷൻപ്രവർത്തനം 10 വർഷം പിന്നിടുമ്പോൾ അമ്മമാരും കുഞ്ഞുങ്ങളും ഒന്നിച്ച് പരീക്ഷയെഴുതുന്നു എന്ന പ്രത്യേകതയാണ് മിഷൻ പ്രവർത്തനങ്ങൾക്ക് തിളക്കം കൂട്ടുന്നത്.

ഉല്ലാസ് ആർട്‌സ് ആൻഡ് വെൽഫെയർ അസോസിയേഷൻ പഠനകേന്ദ്രത്തിൽ മലയാളം പഠിക്കുന്ന സന്ധ്യ സുഗീഷ് മകൾ സാൻവി സുഗീഷ് നായർക്കൊപ്പമാണ് ഇക്കുറി കണിക്കൊന്ന പരീക്ഷ എഴുതുന്നത്. സന്ധ്യ സുഗീഷ് ജനിച്ചു വളർന്നതും പഠിച്ചതും ബെംഗളൂരുവിൽ. വിവാഹശേഷം മുംബൈയിൽ ഉല്ലാസ് നഗറിൽ താമസമായി. അവിടത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സന്ധ്യ ഇപ്പോൾ ഉല്ലാസ് ആർട്‌സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ട്രഷറർ കൂടിയാണ്. മകൾ സാൻവി ഉല്ലാസ് നഗറിലെ ഹോളി ഫാമിലി കോൺവെന്റ് ഹൈസ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നു.

ചെമ്പൂർ ക്യാമ്പിൽ ട്രോംബെ മലയാളി സാംസ്കാരിക സമിതി നടത്തുന്ന പഠനകേന്ദ്രത്തിലെ വിദ്യാർഥികളാണ് അമ്മ ഹബിത ദിലീപും മകൾ അപൂർവ നായരും. ഇന്ന് നടക്കുന്ന കണിക്കൊന്ന പഠനോത്സവത്തിൽ ഇരുവരും പങ്കെടുക്കുന്നുണ്ട്. അപൂർവയുടെ സഹോദരി ഒന്നാംക്ലാസ് വിദ്യാർഥിയായ ആരാധ്യയും ഈ വർഷം മുതൽ മലയാളം ക്ലാസിന്റെ ഭാഗമാണ്. പൂർണ പിന്തുണയുമായി മുംബൈയിൽ ജനിച്ചു വളർന്ന ഭർത്താവ് ദിലീപും ഒപ്പമുണ്ട്. ചെമ്പൂർ മോഡൽ സ്കൂൾ അധ്യാപികയാണ് അമ്മ ഹബിത ദിലീപ്.
അതേ സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് അപൂർവ. മുംബൈയിൽ ജനിച്ചുവളർന്ന തനിക്ക് മക്കളോടൊപ്പം മലയാളഭാഷയും സംസ്കാരവും സ്വായത്തമാക്കാൻ കഴിയണം എന്ന ആഗ്രഹത്തോടെയും ആവേശത്തോടെയുമാണ് ഹബിത ക്ലാസുകളിൽ പങ്കെടുക്കുന്നത്. പ്രായം ഒരു പരിമിതിയായി കാണാതെ ഇനിയും ഒരുപാട് പേർ അക്ഷരമുറ്റത്തെത്തണമെന്നാണ് ഈ അമ്മയുടെ ആഗ്രഹം. മലയാളം മിഷൻ അധ്യാപകമാരായ ആശ ടീച്ചറിനും, അർഷ ടീച്ചറിനും ഏറെ അഭിമാനമേകുന്നവരാണ് ഈ അമ്മയും മക്കളും.

നെരൂളിലെ ന്യൂ ബോംബെ കേരളീയസമാജം പഠനകേന്ദ്രത്തിലെ പഠിതാക്കളായ അമ്മ ബോസ്‌കി ക്രിസ്റ്റഫറും മകൻ അദിൻ ആൽബിയും ഒന്നിച്ചാണ് ഇത്തവണ കണിക്കൊന്ന പരീക്ഷയെഴുതുന്നത്. ബോസ്കി ക്രിസ്റ്റഫറിന്റെ ഭർത്താവ് ആൽബി ബാബു കഞ്ചൂർ മാർക്ക് HDFC യിൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്‌ ആണ്. ബോസ്കി മുംബൈയിൽ ജനിച്ചു വളർന്നതാണ്. നാട്ടിൽ പോകേണ്ടതായ സാഹചര്യം വന്ന സമയത്താണ് മലയാളം വായിക്കാനും എഴുതാനും അറിയാത്തതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയത്. ഇപ്പോൾ രണ്ടു വർഷമായി മലയാളം പഠിച്ചു കൊണ്ടിരിക്കുന്നു.

കണിക്കൊന്ന പഠനോത്സവത്തില്‍ പങ്കെടുക്കുന്ന മറ്റൊരു അമ്മയും മകളുമാണ് ഠാക്കുർളി ജനശക്തി നടത്തുന്ന പഠനകേന്ദ്രത്തിലെ കുട്ടി അവന്തികയും അമ്മ പ്രിയ സുമേഷും .അവന്തിക നാലാം ക്ലാസ്സ് വിദ്യാർഥിനിയാണ്. അമ്മ പ്രിയ അന്ധേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ എച്ഛ് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. എഴുപതുകളുടെ തുടക്കത്തിൽ മുംബൈയിലേക്ക് തൊഴിലന്വേഷിച്ചെത്തിയതാണ് പ്രിയയുടെ അച്ഛൻ ശിവകുമാർ. പശ്ചിമ റെയിൽവെയിൽ ഉദ്യോഗം ലഭിച്ചതിനെ തുടർന്ന് മുംബൈയിൽ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു. മകളോടൊപ്പം പഠനോത്സവത്തിൽ പങ്കാളിയായി പ്രിയയും മലയാളം എഴുതാനും വായിക്കാനും പഠിച്ചെടുത്തു.

കേരളത്തിൽ നിന്നെത്തി മുംബൈയിൽ ജീവിതം കരുപിടിപ്പിക്കുന്ന മലയാളികൾ ജന്മനാടിന്റെ സംസ്കാരവും പൈതൃകവും കൂടെ കൊണ്ട് നടക്കുന്നവരാണ്. മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികൾ മാതൃഭാഷയോട് അകലം പാലിച്ചിരുന്നത് പഠിക്കാനുള്ള അവസരങ്ങളുടെ അഭാവം കൊണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ സംരംഭം മുംബൈയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News