കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവെച്ച ടൂൾ കിറ്റ് രാജ്യത്തിനെതിരെയുള്ള യുദ്ധാഹ്വാനമാണെന്നാണ് ഡൽഹി പോലീസിൻ്റെ ആരോപണം.
കാര്ഷികസമരത്തന് പിന്തുണയറിയിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുൺബെര്‍ഗ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച “ടൂൾ കിറ്റു”മായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലസ്. ദിശ രവി എന്ന 21കാരിയെയാണ് ബെംഗളൂരുവിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്ര് ചെയ്തത്. ഗ്രേറ്റ തുൺബെര്‍ഗ് അടക്കമുള്ളവര്‍ ആഗോള പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്ന “ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍” പരിപാടിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ദിശ രവി.
ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് ദിശ എഡിറ്റ് ചെയ്തതിനു ശേഷം തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ഇന്ത്യൻ സര്‍ക്കാരിനെതിരെ എങ്ങനെ പ്രതിഷേധം ശക്തമാക്കണം എന്നത് അടക്കമുള്ള വിവരങ്ങളായിരുന്നു ടൂള്‍ കിറ്റിൽ ഉണ്ടായിരുന്നത്. കാര്‍ഷിക സമരത്തിന് പിന്തുണയറിച്ചു രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ഗ്രേറ്റ തുൺബെര്‍ഗ് ഈ ടൂള്‍കിറ്റിൻ്റെ ലിങ്ക് ട്വിറ്ററിലൂടെ പങ്കു വെച്ചത്. സംഭവത്തിൽ ഫെബ്രുവരി നാലിന് ഡൽഹി പോലീസ് കേസെടുത്തിരുന്നു.
നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാൻ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിൻ്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിൻവലിക്കണമെന്നും മിനിമം താങ്ങുവില നിയമം മൂലം ഉറപ്പു നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. റിപബ്ലിക് ദിനത്തിൽ കര്‍ഷകര്‍ ഡൽഹി നഗരത്തിൽ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചതിനു പിന്നാലെ സമരത്തിന് ആഗോള പിന്തുണ വര്‍ധിപ്പിക്കാൻ സഹായിച്ചത് ഗ്രേറ്റ തുൺബെര്‍ഗ് അടക്കമുള്ളവരുടെ ട്വീറ്റുകളായിരുന്നു.
ജനുവരി 26ന് ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതും ഗ്രേറ്റ തുൺബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധമുണ്ടെന്നുമാണ് ഡൽഹി പോലീസ് ആരോപിക്കുന്നത്. “ഇന്ത്യയ്ക്കെതിരെ സാമ്പത്തികമായും പ്രാദേശികമായും സാംസ്കാരികമായും യുദ്ധം നടത്താനുള്ള ആഹ്വാവനമായിരുന്നു അത്.” ഡൽഹി പോലീസ് സ്പെഷ്യൽ കമ്മീഷണര്‍ പ്രവീൺ രഞ്ജൻ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് പെൺകുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. മതസ്പര്‍ധ വളര്‍ത്തൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്ത ദിശയെ കേസിൻ്റെ നടപടികളുടെ ഭാഗമായി ഡൽഹിയിലേയ്ക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻപ് കേസുമായി ബന്ധപ്പെട്ട് ദിശയെ ഡൽഹി പോലീസ് ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here