കേരളത്തെ മാറ്റിമറിക്കും കെ–ഫോൺ; വീട്ടിൽ എത്തുക എങ്ങനെ? എല്‍ഡിഎഫ് സർക്കാറിൻ്റെ സ്വപ്ന പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് അഥവാ കെ–ഫോൺ, കേരളം സമീപകാലത്ത് ഇത്രയധികം കാത്തിരുന്ന മറ്റൊരു പദ്ധതിയുണ്ടാകില്ല. മറ്റ് പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി തുടക്കം മുതലേ രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചിരുന്നതിനാൽ ഒട്ടേറെ ഊഹാപോഹങ്ങളും പിറന്നു. കെ–ഫോൺ എന്നാൽ സർക്കാരിന്റെ ഫോൺ കമ്പനിയാണെന്ന് വരെ ധരിച്ചുവച്ചവരുണ്ട്. ചിലർ കരുതിയത് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെ തറപറ്റിക്കാനുള്ള സർക്കാരിന്റെ ആവനാഴിയിലെ അമ്പാണെന്ന്.

1,500 കോടി രൂപയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന സ്വപ്ന പദ്ധതിക്ക് ഒരു വെബ്സൈറ്റ് പോയിട്ട് പദ്ധതി എന്തെന്ന് വിശദീകരിക്കുന്ന ഒരു ലിങ്ക് പോലും അടുത്ത കാലം വരെയുണ്ടായിരുന്നില്ല. കെ–ഫോൺ സംബന്ധിച്ച് ഓരോ വാർത്തയും വന്നപ്പോഴും ഗൂഗിളിൽ കെ–ഫോൺ എന്ന വാക്ക് തിരഞ്ഞവരുടെ എണ്ണം കുതിച്ചുകയറി. പലരും ചെന്നുപെട്ടത് കെ–ഫോൺ എന്ന പേരുള്ള മറ്റ് ചില വെബ്സൈറ്റുകളിൽ. 15ന് വൈകിട്ട് 5.30ന് ആ സസ്പെൻസിന് വിരാമമാകുകയാണ്. കെ–ഫോണിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുന്നു. കെ–ഫോൺ എന്താണെന്നും എങ്ങനെയാണെന്നും വിശദമായി പരിശോധിക്കാം.

എന്താണ് ഈ കെ–ഫോൺ?

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് ഒറ്റവാചകത്തിൽ കെ–ഫോൺ. കേബിൾ ഇടുകയും അത് പരിപാലിക്കുകയും മാത്രമാണ് സർക്കാരിന്റെ ദൗത്യം. അതുവഴി ഇന്റർനെറ്റ് എത്തിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സേവനദാതാക്കളായിരിക്കും.

നഗരമേഖലയിൽ മാത്രം പരിമിതപ്പെട്ട ഫൈബർ കണക്റ്റിവിറ്റി കേരളത്തിന്റെ വിദൂരമേഖലകളിലേക്ക് വരെ എത്തിക്കാനുള്ള സർക്കാർ സ്പോൺസേഡ് ശൃംഖലയാണ് കെ–ഫോൺ. സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാം. 30,000 സർക്കാർ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇതു വഴി ഇന്റർനെറ്റ് എത്തിക്കും.

സർക്കാർ ഓഫിസുകളെ ബന്ധിപ്പിക്കാനായി കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (KSWAN) ഉണ്ടെങ്കിലും അതിലൂടെ ബന്ധിപ്പിച്ച ഓഫിസുകളുടെ എണ്ണം വെറും 3,800 ആണ്. ഇതുപയോഗിച്ച് മുപ്പതിനായിരത്തോളം ഓഫിസുകളെ ബന്ധിപ്പിക്കുക എളുപ്പമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതിനു പുറമേ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുകയെന്ന വിപുലമായ ലക്ഷ്യവുമുണ്ട്. അതെങ്ങനെയെന്ന് പിന്നാലെ പറയാം.

കേരളത്തിൽ ആകെ 34,859 കിലോമീറ്റർ കേബിളാണ് വലിക്കേണ്ടത്. ഇതിൽ 7,751 കിലോമീറ്റർ പൂർത്തിയായി. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 1000 ഓഫിസുകളെയാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. ആകെയുള്ള 29,500 ഓഫിസുകളിൽ 5783 ഓഫിസുകളിൽ കേബിളിങ് പൂർത്തിയായിക്കഴിഞ്ഞു.

കേബിൾ താണ്ടിയ ദൂരം (ഫെബ്രുവരി 11 വരെയുള്ള കണക്ക്)

കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ എഡിഎസ്എസ് കേബിളും (ഓൾ ഡൈ–ഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ) കെഎസ്ഇബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിൽ ഒപിജിഡബ്ല്യു (ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ) കേബിളുമാണ് ഉപയോഗിക്കുന്നത്.

പ്രധാന ശൃംഖല അഥവാ ബാക്ക്ബോൺ

(കേബിൾ, ആകെ പൂർത്തിയാക്കേണ്ട ദൂരം കിലോമീറ്ററിൽ, പൂർത്തിയായ ദൂരം എന്ന ക്രമത്തിൽ)

• ഒപിജിഡബ്ല്യു: 2750–506

• എഡിഎസ്എസ്: 5376–1408

ആക്സസ് ഫൈബർ

• എഡിഎസ്എസ്: 26,733–5837

• ആകെ: 34,859-7,751

കെ–ഫോൺ ശൃംഖല 4 തട്ടിൽ; റിങ് ടോപ്പോളജി ഇങ്ങനെ

കെഎസ്ഇബിയുടെ നിലവിലുള്ള ട്രാൻസ്മിഷൻ സംവിധാനത്തിലൂടെയാണ് കെ–ഫോണിന്റെ കേബിളും കൊണ്ടുപോകുന്നത്. കോർ ലൈനുകൾ ട്രാൻസ്മിഷൻ ടവറുകളിലൂടെയും ബാക്കി ലൈനുകൾ ഇലക്ട്രിക് പോസ്റ്റുകളിലൂടെയും ആയിരിക്കും.

• കോർ ലെയർ

ഓരോ ജില്ലയിലെയും ഒരു കെഎസ്ഇബി സബ് സ്റ്റേഷൻ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. ഈ സബ്സ്റ്റേഷനെ കോർ പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) എന്നു വിളിക്കും. 14 ജില്ലകളെയും 2 വളയങ്ങളുടെ (റിങ് ടോപ്പോളജി) രൂപത്തിലാണു ബന്ധിപ്പിക്കുന്നത്. വളയരൂപത്തിൽ ബന്ധിപ്പിക്കുന്നതിനാൽ ശൃംഖലയിൽ ഒരിടത്ത് തകരാറുണ്ടായാൽ ഡേറ്റ എതിർദിശയിൽ സഞ്ചരിച്ച് മറുവശത്തെത്തുമെന്നതാണ് ഗുണം.

ഇത് കൊച്ചി ഇൻഫോപാർക്കിലെ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്റർ, തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലുള്ള ഡിസാസ്റ്റർ റിക്കവറി സെന്റർ, സ്റ്റേറ്റ് ഡേറ്റാ സെന്ററുകൾ എന്നിവയുമായി ബന്ധിപ്പിക്കും. 800 ജിബിപിഎസ് വേഗത്തിലാണ് കോർ ലെയറിലെ ഡേറ്റാ കൈമാറ്റം. കൊച്ചി ഇൻഫോപാർക്കിലുള്ള ഓപ്പറേറ്റിങ് സെന്ററിനായിരിക്കും സാങ്കേതിക ഏകോപന ചുമതല. അടിയന്തര സാഹചര്യമുണ്ടായാൽ പട്ടത്തെ ഡിസാസ്റ്റർ റിക്കവറി സെന്റർ ഉപയോഗിക്കും.

• അഗ്രിഗേഷൻ റിങ്

ജില്ലയിലെ പ്രധാന സബ് സ്റ്റേഷനിൽ നിന്ന് ജില്ല മുഴുവനായി പരന്നുകിടക്കുന്ന ശൃംഖലയാണിത്. 40 ജിബിപിഎസ് ആണ് വേഗം.

• പ്രീ–അഗ്രിഗേഷൻ റിങ്

അഗ്രിഗേഷൻ റിങ്ങുകൾക്ക് പുറമേയുള്ള ശൃംഖല. വേഗം 20 ജിബിപിഎസ്.

• സ്പർ നെറ്റ്വർക്ക് (Spur Network)

ശൃംഖലയിലെ ഏറ്റവും അവസാനഘട്ടം. രണ്ട് സ്പർ റൗട്ടറുകൾക്കിടയിലെ വേഗം 10 ജിബിപിഎസ്. കേബിൾ മുറിഞ്ഞാൽ നെറ്റ്‍വർക്ക് ഓപ്പറേറ്റിങ് സെന്ററിൽ അറിയാൻ സംവിധാനമുണ്ട്.

സ്വകാര്യ കേബിൾ ഉള്ളപ്പോൾ എന്തിന് കെ–ഫോൺ?

സ്വകാര്യ സേവനദാതാക്കൾ നാടാകെ കേബിൾ ഇടുമ്പോൾ സർക്കാർ എന്തിനാണ് ഇത്തരമൊരു ശൃംഖല നിർമിക്കുന്നതെന്ന ചോദ്യം ന്യായമാണ്. എന്നാൽ സ്വകാര്യദാതാക്കളുടെ ശൃംഖല വളരെ നിലവിൽ വളരെ പരിമിതമാണ്. കൂടുതൽ കണക്‌ഷൻ നൽകി ലാഭകരമായി പോകാമെന്നതിനാൽ മിക്ക ഫൈബർ സേവനദാതാക്കളും നഗരകേന്ദ്രീകൃതമായാണ് കേബിൾ ഇടുന്നത്.

സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് നിലവിൽ ഏറ്റവും കൂടുതൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുള്ള ബിഎസ്എൻഎല്ലിനുള്ളത് ആകെ 20,000 കിലോമീറ്ററാണ്. അതുതന്നെ എക്സ്ചേഞ്ചുകൾ തമ്മിൽ ബന്ധിപ്പിക്കാനാണ് ബിഎസ്എൻഎൽ വർഷങ്ങൾക്കു മുൻപ് ആവിഷ്കരിച്ചത്.

രണ്ടാം സ്ഥാനത്തുള്ള ജിയോയ്ക്ക് 5,000 കിലോമീറ്റർ കേബിളാണുള്ളത്. ബാക്കിയുള്ളവയ്ക്ക് 1,000 കിലോമീറ്ററിൽ താഴെയും. വീടുകൾ തമ്മിലുള്ള ദൂരം മൂലം സ്വകാര്യദാതാക്കൾക്ക് ഗ്രാമീണ മേഖലകളിൽ കേബിളിടുക പലപ്പോഴും ലാഭകരമല്ല.

കെഎസ്ഇബിയുടെ പോസ്റ്റുകൾ വാടകയ്ക്ക് എടുക്കുക, പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി സ്വന്തമായി പോസ്റ്റുകൾ സ്ഥാപിക്കുക, അല്ലെങ്കിൽ മണ്ണിനടിയിലൂടെ കേബിളിടുക എന്നിങ്ങനെ മൂന്നു മാർഗങ്ങളാണ് ഒരു ഇന്റർനെറ്റ് സേവനദാതാവിന് കേബിൾ സ്ഥാപിക്കാൻ അവലംബിക്കാവുന്നത്. അതിൽ തന്നെ ഏറ്റവും ചെലവു കുറഞ്ഞ മാർഗം കെഎസ്ഇബിയുടെ പോസ്റ്റ് വാടകയ്ക്ക് എടുക്കുകയെന്നതാണ്.

ഒരു പോസ്റ്റിന് 350 രൂപയോളം വാടക വരും. ഒരു കിലോമീറ്ററിൽ 40 പോസ്റ്റുണ്ടെങ്കിൽ വാടകയിനത്തിൽ മാത്രം 15,000 രൂപയോളം ചെലവ് വരും. ചുരുക്കത്തിൽ സ്വന്തമായി ശൃംഖലയുണ്ടാക്കുന്നതിനു പകരം വാടക നൽകി ഒരു പൊതുവായ ശൃംഖല ഉപയോഗിക്കാൻ സേവനദാതാക്കൾ താൽപര്യം കാണിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ഇതിനു പുറമേ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ച മൊബൈൽ ടവറുകളും കേരളത്തിൽ വളരെ കുറവാണ്. ശരാശരി 36 ശതമാനം ടവറുകൾ മാത്രമാണ് ഫൈബർ കേബിൾ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നത്.

സർക്കാരിന്റെ കണക്കനുസരിച്ച് ബിഎസ്എൻഎല്ലിനാണ് ഏറ്റവും കൂടുതൽ ഫൈബറൈസ്ഡ് ടവറുകളുള്ളത് – 88 %. ജിയോയ്ക്ക് 39 ശതമാനവും മറ്റ് കമ്പനികൾക്ക് പതിനഞ്ചും 14 ശതമാനവുമൊക്കെയാണ്. കൂടുതൽ ടവറുകൾ ഫൈബർ വഴി ബന്ധിപ്പിക്കാനുള്ള അവസരമാണ് കെ–ഫോൺ വഴി ഒരുങ്ങുന്നത്. ഫൈബർ വഴി ബന്ധിപ്പിക്കുമ്പോൾ ഇന്റർനെറ്റിന്റെ ഗുണനിലവാരം വർധിക്കും.

പൊതുവായ സംശയങ്ങൾക്കുള്ള മറുപടി

• 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എങ്ങനെ?

കെ–ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് തീരുമാനം.

കെ–ഫോൺ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നൽകുന്ന വാടകയിൽ നിന്നു സൗജന്യ കണക്‌ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്.

ഓരോ സേവനദാതാവും നൽകേണ്ട സൗജന്യ കണക്‌ഷനുകളുടെ എണ്ണം സർക്കാർ നിശ്ചയിക്കും. ടെൻഡർ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക. ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് ഇന്റർനെറ്റ് വിലയ്ക്കു വാങ്ങിയാണ് സർക്കാർ ഓഫിസുകളിൽ നൽകുക.

• കെ–ഫോൺ ഇന്റർനെറ്റ് സേവനദാതാവാണോ ?

അല്ല, കെ–ഫോൺ കേരളം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മാത്രമാണ് ഒരുക്കുന്നത്. കെ–ഫോൺ ഒരു ഐസ്പി (ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ) അല്ല. എന്നാൽ കെ–ഫോൺ ശൃംഖല ഉപയോഗിച്ച് മറ്റേത് ഇന്റർനെറ്റ് സേവനദാതാവിനും ഇന്റർനെറ്റ് എത്തിക്കാം. സ്വന്തമായ ശൃംഖലയുണ്ടാക്കുന്നതിനു പകരം സർക്കാർ ശൃംഖല ഉപയോഗിച്ച് റീച്ച് സംസ്ഥാനമാകെ വ്യാപിപ്പിക്കാം.

• റെയിൽടെൽ ആയിരിക്കുമോ കെ–ഫോണിലൂടെ ഇന്റർനെറ്റ് നൽകുക?

കെ–ഫോണിന്റെ നടത്തിപ്പ് ചുമതലയുള്ള കൺസോർഷ്യത്തിൽ റെയിൽടെൽ ഉണ്ടെന്ന് കരുതി അവരാണ് ബാൻഡ്‍വിഡ്ത് ലഭ്യമാക്കുന്നതെന്ന് അർഥമില്ല. ഒന്നിലധികം സേവനതാദാതാക്കൾക്ക് കെ–ഫോൺ ശൃംഖല ഉപയോഗിക്കാം. ഇതിനായി പ്രത്യേക ടെൻഡർ വിളിക്കും. ടെൻഡറിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് സർക്കാരുമായി കരാർ ഒപ്പുവച്ച് ശൃംഖല ഉപയോഗിക്കാം. ഒരു സേവനദാതാവിനു മാത്രമായി സേവനം പരിമിതപ്പെടുത്തില്ല.

• വീടുകളിൽ ഉടൻ കണക്‌ഷൻ ലഭിക്കുമോ?

വീടുകളിലേക്കുള്ള കണക്‌ഷനുകൾ ഉടനില്ല. തുടക്കത്തിൽ സർക്കാർ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ശൃംഖലയെത്തുക. ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ ശൃംഖല പൂർണതോതിലാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. കമ്പനികൾക്ക് കെ–ഫോൺ വഴി സ്വന്തമായി ഇൻട്രാനെറ്റ് ശൃംഖല വികസിപ്പിക്കാനും അവസരമുണ്ടാകും.

• ജിയോ പോലെയുള്ള സ്വകാര്യ കമ്പനികളുടെ എതിരാളിയാണോ കെ–ഫോൺ?

ഒരിക്കലുമല്ല. ടെലികോം കമ്പനിയല്ല കെ–ഫോൺ. അതുകൊണ്ടു തന്നെ അവരുടെ എതിരാളിയല്ല കെ–ഫോൺ. ശൃംഖല ഉപയോഗിച്ച് ബിഎസ്എൻഎൽ, ജിയോ പോലെ ഏത് ഇന്റർനെറ്റ് സേവനദാതാവിനും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാം. ചുരുക്കത്തിൽ കമ്പനികൾക്ക് ഈ ശൃംഖല കൂടുതൽ ഗുണകരമാണ്.

സ്വയം ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

• കേബിൾ ശൃംഖല ആര് നോക്കി നടത്തും?

ഏഴു വർഷത്തേക്ക് ശൃംഖല ഏകോപിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള ചുമതല കൂടി പദ്ധതി നടപ്പാക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) കൺസോർഷ്യത്തിനുണ്ട്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News