7556 നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സി വഴി അധികമായി നടത്തി, 409 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനം ; മുഖ്യമന്ത്രി

7556 നിയമനങ്ങള്‍ പി.എസ്.സി വഴി സര്‍ക്കാര്‍ അധികമായി നടത്തിയതെന്നും ഈ നയത്തിന്റെ ഭാഗമായി പുതുതായി 409 തസ്തികള്‍ കൂടെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,50,355 നിയമനങ്ങളാണ് നടത്തിയതെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 1,57,911 നിയമനങ്ങളാണ് പി.എസ്.സി മുഖാന്തരം നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി നിലവില്‍ രാജ്യത്ത് സ്വീകരിച്ച് വരുന്ന സമീപനത്തില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ബദല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 1,50,355 നിയമനങ്ങളാണ് നടത്തിയതെങ്കില്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 1,57,911 നിയമനങ്ങളാണ് പി.എസ്.സി മുഖാന്തരം നടത്തിയത്. അതായത് 7556 നിയമനങ്ങളാണ് പി.എസ്.സി വഴി അധികമായി നടത്തിയത്. ഈ നയത്തിന്റെ ഭാഗമായി പുതുതായി 409 തസ്തികള്‍ കൂടെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

വയനാട് മെഡിക്കല്‍കോളേജിനു വേണ്ടി 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി, 17 എല്‍.ഡി.സി ഉള്‍പ്പടെ 55 തസ്തികകള്‍, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 23 അസിസ്റ്റന്റുകള്‍ ഉള്‍പ്പെടെ 60 തസ്തികകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പുരാവസ്തു വകുപ്പില്‍ 14 സ്ഥിരം തസ്തികകളും,പുരാരേഖാ വകുപ്പില്‍ 22 സ്ഥിരം തസ്തികകളും, സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ 39 തസ്തികകളും, കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കയര്‍ പിത്ത് ഡിവിഷനിലേക്ക് 18 തസ്തികകളും, സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ 32 തസ്തികകളും, സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ചുകള്‍ ആരംഭിക്കുന്നതിന് 13 അധ്യാപക തസ്തികകളും, കോഴിക്കോട് ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൊമേഴ്സ് ബാച്ചില്‍ 4 തസ്തികകളും, കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴില്‍ 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു.

യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാര്‍ സമീപനത്തിന്റെ തെളിവാണ് ഈ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News