ഡോളര്‍ കടത്തുകേസ്; സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചു

ഡോളര്‍ കടത്തുകേസില്‍ യൂണിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്‍റ് ഖാലിദ് 1.90 ലക്ഷം യു എസ് ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയതില്‍ സന്തോഷ് ഈപ്പനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചു.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.യു എ ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്‍റായിരുന്ന ഖാലിദ് 2019 ഓഗസ്റ്റ് 7ന് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയതിനെക്കുറിച്ച് സന്തോഷ് ഈപ്പന് അറിയാമായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. തന്‍റെ സ്ഥാപനമായ യൂണിടാക്കിന് നിര്‍മ്മാണ കരാര്‍ ലഭിക്കാനായി യുഎഇ കോണ്‍സുലേറ്റ് പ്രതിനിധിക്ക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചിരുന്നു.

ഇന്ത്യന്‍ കറന്‍സി കരിഞ്ചന്തയില്‍ നിന്ന് ഡോളറാക്കി ഖാലിദിന് നല്‍കുകയും ഈ തുക വിദേശത്തേക്ക് കടത്തുകയുമായിരുന്നുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. കേസില്‍ അഞ്ചാം പ്രതിയാക്കിയാണ് കസ്റ്റംസ് സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കിയ സന്തോഷ് ഈപ്പന് ജാമ്യം ലഭിച്ചു.

കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കസ്റ്റംസ് നിലപാടെടുത്തതോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ മുന്‍പ് അറസ്റ്റിലായ സ്വപന, സരിത്ത്, എം ശിവശങ്കര്‍ എന്നിവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേ സമയം കേസില്‍ മൂന്നാം പ്രതിയായ ഖാലിദ് വിദേശത്തായതിനാല്‍ കസ്റ്റംസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ ക‍ഴിഞ്ഞിട്ടില്ല.

ഇതിനിടെ സ്വപ്ന,സരിത്ത് എന്നിവരുടെ രഹസ്യമൊ‍ഴി ആവശ്യപ്പെട്ടുള്ള ഇഡി യുടെ അപേക്ഷയെ കസ്റ്റംസ് എതിര്‍ത്തു.രഹസ്യമൊ‍ഴി കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന്‍റെ അപേക്ഷയെത്തുടര്‍ന്ന് ജെഎഫ്സിഎം കോടതി രേഖപ്പെടുത്തിയ രഹസ്യമൊ‍ഴിയാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇഡിയുടെ അപേക്ഷയില്‍ കോടതി പിന്നീട് വിധി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News