മലയാളി അഭിഭാഷക നിഖിത ജേക്കബിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ. മലയാളി അഭിഭാഷക നിഖിത ജേക്കബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട ബോംബെ ഹൈക്കോടതിയാണ് തീരുമാനം നാളേക്ക് മാറ്റിയത്.
ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിനെ തുടർന്നാണ് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്.
മുംബൈ അഭിഭാഷക നികിത ജേക്കബും എഞ്ചിനീയർ ശാന്തനു മുലുദും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. നിഖിത ജേക്കബിന്റെ അപേക്ഷയിൽ ജസ്റ്റിസ് പി ഡി നായക്കിന്റെ ബെഞ്ചാണ് വാദം കേട്ടത്. ടൂൾകിറ്റ് കേസിൽ ഔറംഗബാദ് ബെഞ്ചിലെ ജസ്റ്റിസ് വിഭ കങ്കൻവാടി മുമ്പാകെയാണ് മുലുക്കിന്റെ വാദം കേട്ടത്. ഇതിന്റെ വിശദാംശങ്ങൾ തേടിയിരിക്കുകയാണ് ജസ്റ്റിസ് പി ഡി നായക്
കേസിന്റെ യോഗ്യതയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല, കാരണം ബന്ധപ്പെട്ട കോടതികൾ ഇത് പരിശോധിക്കും. എന്നാൽ കുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാക്കാൻ ഒരു ചെറിയ പശ്ചാത്തലം ആവശ്യമാണെന്നും കേസിന്റെ വാദത്തിനിടയിൽ ജസ്റ്റിസ് പി ഡി നായക് പറഞ്ഞു.
അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട നികിത ജേക്കബ് എഫ്‌ഐആറിന്റെ പകർപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ദില്ലി പോലീസ് മുംബൈയിലെത്തി നികിതയുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ലഭിച്ചതായി അറിവില്ല.
പരിസ്ഥിതി പ്രചാരകൻ ഗ്രെറ്റ തൻബെർഗ് പങ്കിട്ട ഓൺലൈൻ രേഖകൾ അല്ലെങ്കിൽ “ടൂൾകിറ്റ്” ഉൾപ്പെട്ട കേസിലാണ് നികിത ജേക്കബ്, ശാന്തനു മുലുക് എന്നിവർക്കെതിരെ ദില്ലി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിഷാ രവിയും മറ്റ് രണ്ട് പേരും റിപ്പബ്ലിക് ദിനത്തിന് മുമ്പായി സൂം മീറ്റിംഗ് നടത്തി കർഷകരുടെ ട്രാക്ടർ റാലിയിൽ സോഷ്യൽ മീഡിയയിലൂടെ ഒരു ബസ്സ് ആസൂത്രണം ചെയ്‌തെന്നാണ് ദില്ലി പോലീസിന്റെ കണ്ടെത്തൽ.
ടൂൾകിറ്റ് നിർമ്മിച്ചത് പരിസ്ഥിതി കൂട്ടായ്മയാണെന്നും തന്റെ പങ്ക് പരോക്ഷണമാണെന്നുമാണ് നികിതയുടെ വിശദീകരണം. ഓൺലൈൻ കൂട്ടായ്മയിൽ താൻ ഒരു അംഗം മാത്രമാണെന്നും നികിത ജേക്കബ് ഹർജിയിൽ പറയുന്നു. കലാപത്തിനും അക്രമത്തിനും ശ്രമിച്ചിട്ടില്ലെന്നും നികിത പോലീസിനെ ധരിപ്പിച്ചു. കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ സമാഹരിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് നികിത കോടതിയെ ധരിപ്പിച്ചത്.
ക്യാമ്പയിനുകൾ ചിട്ടയോടെ നടത്താനും ഇതിന്റെ പ്രചാരത്തിനും അവബോധത്തിനും വേണ്ടി ടൂൾകിറ്റ് പോലുള്ള ഓൺലൈൻ സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഇന്ന് സാധാരണയാണ്. പ്രത്യേകിച്ച് കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ.
രാജ്യത്ത് നടക്കുന്ന കർഷക സമരത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനാണ് ടൂൾകിറ്റ് തയ്യാറാക്കിയത്. അത് കൊണ്ട് തന്നെ രാജ്യദ്രോഹപരമായ വിഷയമോ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളോ ഒന്നും തന്നെ ഇതിൽ ഉണ്ടായിരുന്നില്ലെന്നും നികിത പറയുന്നു. കർഷക സമരത്തെ പിന്തുണയ്ക്കുന്നതോടൊപ്പം ഇതിനായി കുടുതൽ പിന്തുണ തേടുക മാത്രമാണ് ടൂൾകിറ്റിലൂടെ ശ്രമിച്ചതെന്നും ടൂൾകിറ്റ് ഗ്രേറ്റയ്ക്ക് കൈമാറിയത് താനല്ലെന്നും അഡ്വക്കേറ്റ് നികിത ജേക്കബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേ സമയം യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവി അടക്കമുള്ളവരുടെ അറസ്റ്റിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. രവിയും മറ്റുള്ളവരും പങ്കിട്ട ടൂൾകിറ്റ് രേഖയിൽ രാജ്യദ്രോഹമൊന്നും കാണാനാവില്ലെന്നാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്. സർക്കാർ നയങ്ങളോട് വിയോജിപ്പുണ്ടെങ്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഈ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here