കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വില്‍ക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് തൊഴിലാളികളുടെ പ്രതിരോധക്കോട്ട. സിഐ ടിയുവിൻ്റെ നേതൃത്വത്തിലാണ് അയ്യായായിരത്തോളം തൊഴിലാളികളെ അണിനിരത്തി പ്രതിരോധക്കോട്ട തീര്‍ത്തത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന്‍റെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തിനെതിരെ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്‍റേഷന് മുന്നിലും ബെമലിനു മുന്നിലുമാണ് തൊഴിലാളികള്‍ അണിനിരന്ന് പ്രതിരോധക്കോട്ട തീര്‍ത്തത്. സേവ് ബെമല്‍, സേവ് ഇന്ത്യ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രതിഷേധത്തില്‍ അയ്യായിരത്തോളം തൊഴിലാളികള്‍ അണിനിരന്നു. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്‍റെ പൊതു സ്വത്ത് വില്‍ക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്ന് തൊഴിലാളികള്‍ പ്രതിജ്ഞ ചെയ്തു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍എന്‍ കൃഷ്ണദാസ്, എംബി രാജേഷ്, സിഐടിയു സംസ്ഥാന സെക്രട്ടറി വിസി കാര്‍ത്ത്യായനി, ജില്ലാ പ്രസിഡന്‍റ് പികെ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
56,000 കോടി രൂപ മൂല്യമുള്ള ബെമൽ 720 കോടി രൂപ കണക്കാക്കി വിൽപന നടത്താനാണ് കേന്ദ്ര സർക്കാർ താത്പര്യ പത്രം ക്ഷണിച്ചത്. സ്വകാര്യവത്ക്കരണ നീക്കത്തിനെതിരെ ജനുവരി ആറ് മുതല്‍ ബെമല്‍ എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here