
എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശകരമായ വരവേൽപ്പ്. ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വ്യാഴാഴ്ച പേരാമ്പ്രയിൽ നിന്നാരംഭിക്കും. വെള്ളിയാഴ്ച വൈകീട്ടോടെ കോഴിക്കോട് ജില്ലയിലെ ജാഥ പ്രയാണം പൂർത്തിയാകും.
എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നേതൃത്വം നൽകുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് കോഴിക്കോടൻ മലയോര മേഖലയിൽ ഹൃദ്യമായ സ്വീകരണം. ജില്ലാ അതിർത്തിയായ അടിവാരത്ത് ജാഥയെ വരവേറ്റു. സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ, ഡിവൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പി എ മുഹമ്മദ് റിയാസ്, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എൽ ഡി എഫ് കൺവീനർ മുക്കം മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
മുക്കത്തെ ആദ്യ സ്വീകരണം കേന്ദ്രത്തിൽ വലിയ ജനമുന്നേറ്റമായി ജാഥ മാറി. എൽഡിഎഫ് സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും സർക്കാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളെ തുറന്നുകാട്ടിയുമാണ് ജാഥാ പ്രയാണം.
കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില വർധിപ്പിക്കുന്നതിലൂടെ ദിവസവും നാട്ടുകാരുടെ പോക്കറ്റ് അടിക്കുകയാണെന്ന് എ വിജയരാഘവൻ പറഞ്ഞു. ഒരു കൈ ബി ജെ പി മറു കൈ ജമാഅത്തെ ഇസ്ലാമി എന്നതാണ് കോൺഗ്രസ് നിലപാട്. ഭൂരിപക്ഷവർഗ്ഗീയതയുടെ സമ്മർദ്ദമില്ലാത്ത ഗവണ്മെന്റിനെതിരെ വർഗ്ഗീയശക്തികൾ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലും ഉജ്വല സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്. മന്ത്രി ടി പി രാമകൃഷ്ണൻ ബാലുശ്ശേരി സ്വീകരണത്തിൽ പങ്കെടുത്തു. ജാഥാംഗങ്ങളായ ഘടകകക്ഷി നേതാക്കൾ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. വ്യാഴാഴ്ച പേരാമ്പ്രയിൽ തുടങ്ങി കൊയിലാണ്ടിയിൽ പര്യടനം അവസാനിക്കും. വെള്ളിയാഴ്ചയോടെ കോഴിക്കോട് ജില്ലയിലെ ജാഥാ പ്രയാണം പൂർത്തിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here