‘പോ കിഴവാ’; എം ജെ അക്ബറിനെതിരെ ബോളിവുഡ് താരങ്ങള്‍

മാധ്യമപ്രവര്‍ത്തക പ്രിയാ രമാണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് തള്ളിയ കോടതി നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. തപ്‌സി പന്നു, റിച്ച ഛദ്ദ, സ്വര ഭാസ്‌കര്‍ തുടങ്ങിയ പ്രശസ്ത താരങ്ങള്‍ പ്രിയാ രമാണിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

ചുറ്റും തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോഴും നീതിയും ധര്‍മ്മവും ഇപ്പോഴും നശിച്ചിട്ടില്ലെന്ന പ്രതീക്ഷയുടെ കിരണം ബാക്കി വെക്കുന്നതാണ് ഈ വിധിയെന്നാണ് തപ്‌സി പന്നു പറഞ്ഞത്.

‘ചുറ്റും ഇത്രയും തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോഴും നീതിയും ധര്‍മ്മവും ഇപ്പോഴും നശിച്ചിട്ടില്ലെന്ന പ്രതീക്ഷയുടെ കിരണം ബാക്കി വെക്കുന്നതാണ് ഈ വിധി. സത്യവും നീതിയും നീണാള്‍ വാഴട്ടെ,’ തപ്‌സി പന്നു പറഞ്ഞു.

‘നിങ്ങള്‍ മുന്നോട്ട് പോകൂ. ഇന്ന് റിച്ച ഛദ്ദ പറഞ്ഞ പോലെ ഞാനും പറയുന്നു പോ കിഴവാ’… എന്നാണ് സ്വര ട്വീറ്റ് ചെയ്തത്. പ്രിയ രമാണിയെയും, കേസില്‍ ഹാജരായ അഡ്വ. റെബേക്ക ജോണിനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്.

ഒടുവില്‍ നീതി കിട്ടിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു റിച്ച ഛദ്ദയുടെ പ്രതികരണം. എം. ജെ അക്ബറിനെ ദ സിംപ്‌സണ്‍സ് ആനിമേറ്റഡ് സീരീസിലെ മിസ്റ്റര്‍ ബേണ്‍സ് എന്ന കഥാപാത്രത്തോട് ഉപമിച്ച് കൊണ്ടാണ് റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

മിസ്റ്റര്‍ ബേണ്‍സിനെ പോലെ ഒരു റേഡിയോ ആക്ടിവ് ഗുഹയില്‍ ചെന്നിരുന്ന് എന്തുകൊണ്ടാണ് തന്റെ അച്ഛന്‍ തന്നെ ചെറുപ്പത്തില്‍ ആവശ്യമായ രീതിയില്‍ അംഗീകരിക്കാതിരുന്നതെന്ന് എം. ജെ അക്ബര്‍ ചിന്തിക്കുന്നുണ്ടാകണം. 97 അഭിഭാഷകര്‍ക്ക് പണം കൊടുക്കുന്നതിന് പകരം ഒരു തെറാപിസ്റ്റിനെ വിളിച്ചാല്‍ മതിയായിരുന്നല്ലോ എന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകണം എന്നാണ് റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

എം. ജെ അക്ബറിനെ കിഴവനെന്ന് വിളിച്ച് കൊണ്ടാണ് അവര്‍ ട്വീറ്റ് അവസാനിപ്പിച്ചത്. #Loser എന്ന ടാഗും ട്വീറ്റിനൊപ്പം വെച്ചിട്ടുണ്ട്.

പിന്നാലെ ഗാന രചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ പരാതി ഉന്നയിച്ച ഗായിക ചിന്മയി ശ്രീപദയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നായിരുന്നു ചിന്മയി ട്വീറ്റ് ചെയ്തത്. കോടതിയുടെ വിധി പ്രസ്താവത്തിന്റെ വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ചിന്മയിയുടെ പ്രതികരണം.

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീര്‍ത്തിയെക്കാള്‍ വിലയുണ്ടെന്നാണ് എം. ജെ അക്ബറിന്റെ മാനനഷ്ടക്കേസ് തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകള്‍ക്ക് അത് ഉന്നയിക്കാനുള്ള അവകാശമുണ്ടെന്നും ദല്‍ഹിയിലെ കട്കട് ദുമ കോടതി പറഞ്ഞു.

1994ല്‍ ജോലിക്കായുള്ള ഒരു അഭിമുഖത്തിന് മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയ തനിക്ക് അക്ബറില്‍ നിന്ന് മോശം അനുഭവം നേരിട്ടെന്നായിരുന്നു പ്രിയാ രമാണിയുടെ വെളിപ്പെടുത്തല്‍. 2018ലായിരുന്നു പ്രിയാ രമാണിയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഇരുപതോളം സ്ത്രീകള്‍ എം. ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തി.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എം. ജെ അക്ബറിന് രാജിവെക്കേണ്ടി വന്നു. പിന്നാലെയാണ് പ്രിയാ രമാണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും തനിക്ക് മാനനഷ്ടം സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി എം. ജെ അക്ബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News