സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് മറുപടിയുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്‍ര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡുമായി 5000 കോടിയുടെ കരാർ ഉണ്ടാക്കിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മേഴ്സിക്കുട്ടിയമ്മ നല്‍കിയത്.
സംസ്ഥാനത്തിന്‍റെ തീരപ്രദേശത്തെ ആര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ല. അതിന് സംസ്ഥാന സർക്കാർ തയ്യാറാവുകയില്ല തയ്യാറായിട്ടുമില്ല. ഇല്ലാത്ത കരാറിനെക്കുറിച്ചാണ് ചെന്നിത്തല സംസാരിക്കുന്നത്. ഇത് വളരെ അസംബന്ധമാണ്. മാത്രമല്ല, ചെന്നിത്തലയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇല്ലാത്ത പ്രശ്നം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഇഎംസിസി എന്ന കമ്പനിയുമായി കരാർ ഒപ്പുവെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇല്ലാത്ത 5000 കോടിയുടെ പദ്ധതിടെ പേരില്‍ അനാവശ്യമായ വാദങ്ങൾ ഉന്നയിച്ച് മത്സ്യബന്ധന തൊഴിലാളികളെ തെറ്റുദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊച്ചിയിലുള്ള ഏതോ ഒരു കമ്പനിയുമായി ഫിഷറീസ് വകുപ്പ് ധാരണയുണ്ടാക്കി എന്നായിരുന്നു ആരോപണം.
അത്തരത്തിലൊരു കരാര്‍ നടത്തിയിട്ടുണ്ടെങ്കില്‍ പ്രതിപക്ഷനേതാവ് തെളിവുകൾ ഹാജരാക്കണമെന്നും മേഴ്സികുട്ടിയമ്മ വ്യക്തമാക്കി. ശക്തമായ നിലപാടുമായി പ്രതിപക്ഷ നേതാവിനെതിരെ വകുപ്പ് മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here