‘വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയം’ ; എ വിജയരാഘവന്‍

വികസന സംരംഭങ്ങളെല്ലാം പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയമെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഒരു വിനാശ ജാഥയാണ് ചെന്നിത്തല നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം യുഡിഎഫ് തുടങ്ങുന്നതിന് മുമ്പ് വലതു മാധ്യമങ്ങള്‍ തുടങ്ങിയെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള അതിക്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിടുകയാണ്. ക്രമസമാധാനനില തകര്‍ക്കാനുള്ള യുഡിഎഫ് അജണ്ടയാണ് നടപ്പാക്കുന്നത. കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും വിജയരാഘവന്‍ പറഞ്ഞു.

ക്ഷേത്രം തറക്കല്ലിടലിന് ക്ഷണിക്കാത്തതിലാണ് കോണ്‍ഗ്രസിന് വിഷമം. ഭൂരിപക്ഷ വര്‍ഗീയതയുടെ മുമ്പില്‍ കീഴടങ്ങുന്നതല്ല ഇടതു നിലപാട്. കോണ്‍ഗ്രസുകാരുടെ ഒരു കാല് ബിജെപിയിലാണ്. ഇതു മനസ്സിലാവാത്തവര്‍ ഇപ്പോഴും ആ മുന്നണിയിലുണ്ട്. വിജയരാഘവന്‍ വ്യക്തമാക്കി.

കാലഹരണപ്പെട്ട ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. രാഷ്ട്രീയ ഉത്തരങ്ങളില്ല, രാഷ്ട്രീയ അവസരവാദം മാത്രമേ കോണ്‍ഗ്രസിനും ലീഗിനുമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെയും വിജയരാഘവന്‍ വിമര്‍ശിച്ചു. ഏകാധിപത്യ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പെട്രോള്‍, പാചക വാതക വില വര്‍ധിപ്പിക്കലാണ് കേന്ദ്ര സര്‍ക്കാരിന്റെ ദൈനംദിന പരിപാടി. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതു മുതലുകള്‍ ഓരോന്നായി കൈമാറി. മതവിദ്വേഷം പ്രചരിപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here